പെരിയ: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിപിഎം ഓഫീസിൽ സിബിഐയുടെ പരിശോധന. ചട്ടഞ്ചാലിലെ സിപിഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിലാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊലപാതകം നടക്കുമ്പോൾ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠനെ സിബിഐ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസിലെ 14 ാം പ്രതിയായ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ്. സിബിഐ സൂപ്രണ്ട് നന്ദകുമാരൻ നായരുടെ മേൽനോട്ടത്തിലാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ സംഘം പെരിയ കേസ് അന്വേഷിക്കുന്നത്. കേസിലെ 14 പ്രതികളും സിപിഎമ്മുമായി നേരിട്ട് ബന്ധമുളളവരാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് കഴിഞ്ഞ ഓഗസ്റ്റ് 25 നാണ് ഹൈക്കോടതി സിബിഐയ്ക്ക് കൈമാറിയത്. അന്വേഷണവുമായി സർക്കാർ സഹകരിക്കുന്നില്ലെന്ന് നേരത്തെ സിബിഐ കോടതിയിൽ ബോധിപ്പിച്ചിരുന്നു.