ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞതിനെത്തുടർന്നുണ്ടായ പ്രളയത്തിൽ 150 പേരെ കാണാതായെന്ന് റിപ്പോർട്ട്. പത്തോളം മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തനം നടത്തുന്ന ഐടിബിപി മേധാവി എസ്എസ് ദേശ്‌വാൾ പറഞ്ഞു. നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഋഷിഗംഗ വൈദ്യുതോൽപ്പാദന പദ്ധതിയിൽ ജോലി ചെയ്തിരുന്നവരെയാണ് കാണാതായത്.
ഋഷിഗംഗ വൈദ്യുത പദ്ധതിയ്ക്ക് സമീപമുള്ള മഞ്ഞുമല ഇടിഞ്ഞതിനെക്കുടർന്ന് പദ്ധതി പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഐടിബിപി സേനയും സുരക്ഷാ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ജനങ്ങളുടെ രക്ഷയ്ക്ക് വേണ്ടി എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. മൂന്ന് എൻഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും കൂടുതൽ ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്നും പുറപ്പെടാൻ തയ്യാറായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും രാജ്യമെങ്ങും സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു.