കൊച്ചി: ആലുവ നഗര മധ്യത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമുള്ള ലിമാ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മുൻ നഗരസഭാ ചെയർമാൻ ഫ്രാൻസിസ് തോമസിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് മോഷണം. സംഭവത്തിൽ തോമസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
ആലുവ പ്രെെവറ്റ് ബസ് സ്റ്റാന്റിന് സമീപമുള്ള ജ്വല്ലറിയിൽ ഉച്ചയ്ക്ക് 12.55 ഓടെ കാറിൽ വന്നിറങ്ങിയ ഒരാൾ ഒരു പവന്റെ സ്വർണ മാലയും താലിയും ആവശ്യപ്പെട്ടു. ജ്വല്ലറിയിൽ വനിതയുൾപ്പടെ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. മാലയും താലിയും നോക്കാനെന്ന വ്യാജേന കയ്യിലെടുത്ത ശേഷം ഇയാൾ ജ്വല്ലറിയുടെ വാതിൽ തുറന്ന് ഇറങ്ങിയോടി.
കാർ മറ്റൊരു സ്ഥലത്ത് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇവരെ പിടികൂടാനായി പിറകെ ഓടിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ജ്വല്ലറിയിലേയും നഗരത്തിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.