ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചുവരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം നരവാനെ. വെടിയുണ്ട പാഴാക്കാതെ അതിർത്തി വികസിപ്പിക്കുന്ന പരിപാടി ഇന്ത്യയോട് നടക്കില്ല. ഇക്കാര്യം ചൈനയ്ക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നും നരവാനെ വ്യക്തമാക്കി.
നുഴഞ്ഞുകയറി അതിർത്തി വികസിപ്പിക്കുക എന്നതാണ് ചൈനയുടെ ശീലം. ചെറിയ ചെറിയ നീക്കങ്ങൾ നടത്തി ആരാലും ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ ചൈന അതിർത്തി വികസിപ്പിക്കും. ഇങ്ങനെയാണ് ചൈനീസ് പട്ടാളം അവരുടെ ലക്ഷ്യങ്ങൾ നേടിയെടുത്തത്. ജീവഹാനിയോ യുദ്ധമോ ഇല്ലാതെ തന്നെ അവർ ലക്ഷ്യം കണ്ടിരുന്നു. എന്നാൽ അത് ഇന്ത്യയോട് പ്രയോഗിച്ചാൽ ഫലമുണ്ടാകില്ലെന്ന് ചൈനയ്ക്ക് ബോധ്യമായെന്ന് നരവാനെ വ്യക്തമാക്കി.
ചൈനയുടെ ഏത് നീക്കവും തടയാൻ സൈന്യം സർവ്വസജ്ജമാണ്. ദക്ഷിണ ചൈന കടലിൽ ചൈനയുടെ ഭാഗത്ത് നിന്നും ചില നീക്കങ്ങൾ ഉണ്ടാകുന്നുണ്ട്. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. പാംഗോങ് സോ തടാകക്കരയിൽ നിന്നുമുള്ള ചൈനയുടെ പിന്മാറ്റം ഇന്ത്യയുടെ വിജയമാണ്. എന്നാൽ, കിഴക്കൻ ലഡാക്കിൽ ഇപ്പോഴും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഡെപ്‌സങിലെ സേനാപിന്മാറ്റമാണ് ഇതിൽ പ്രധാനമെന്നും ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ശക്തമായ തന്ത്രങ്ങളും നിലപാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.