പാകിസ്താനില്‍ പുതിയ പ്രധാനമന്ത്രിയെ മറ്റന്നാള്‍ തിരഞ്ഞെടുക്കും
പ്രധാന കക്ഷികളുടെ പിന്തുണ ഷെഹബാസ് ഷെരീഫിന്
ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ടൈംടേബിള്‍ പുറത്ത് വിട്ട് നാഷണല്‍ അസംബ്ലി സെക്രട്ടേറിയറ്റ്.
ഈ മാസം മൂന്നാം തിയതി പാക് പാർലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ എംഎൻഎമാർ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കും. നാഷണല്‍ അസംബ്ലി സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാളെ ഉച്ചയ്‌ക്ക് 2 മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസരമുണ്ട്.
ഇവ സൂക്ഷ്മപരിശോധന നടത്തിയ ശേഷം സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പുറപ്പെടുവിക്കും. ലെജിസ്ലേഷൻ ഡിപ്പാർട്‌മെന്റില്‍ നിന്ന് ലഭിക്കുന്ന നാമനിർദ്ദേശ പത്രികകള്‍ എൻഎ സെക്രട്ടേറിയറ്റില്‍ സമർപ്പിക്കാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്താൻ മുസ്ലീം ലീഗ്-നവാസ്, പാകിസ്താൻ പീപ്പിള്‍സ് പാർട്ടി സഖ്യം ഷെഹബാസ് ഷെരീഫിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഇരുപാർട്ടികളേയും പിന്തുണയ്‌ക്കുന്ന സഖ്യകക്ഷികളും ഷെഹബാസ് ഷെരീഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
സുന്നി ഇത്തിഹാദ് കൗണ്‍സില്‍ ഒമർ അയൂബിനെ തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്റെ ഖാന്റെ പിടിഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചവരുടെ പിന്തുണയും ഒമർ അയൂബിനാണെന്നാണ് സൂചന.അതേസമയം പാകിസ്താനിലെ പതിനാറാം ദേശീയ അസംബ്ലിയുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൻഎമാർക്ക് സ്പീക്കർ രാജാ പെർവൈസ് അഷ്റഫ് സത്യവാചകം ചൊല്ലിക്കൊടുത്തു