ഇന്ത്യാ-പാക് വെടിനിർത്തൽ കരാർ: ആശംസയോടെ അമേരിക്കയും
വാഷിംഗ്ടൺ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ പ്രഖ്യാപനവുമായി ഇന്ത്യയും പാകിസ്താനും രംഗത്തെത്തിയതിനെ അനുമോദിച്ച് അമേരിക്ക. മേഖലയിലെ ഏറ്റവും സന്തോഷകരമായ അന്തരീക്ഷമാണ് ഇതിലൂടെ സംജാതമാവുകയെന്നും നിയന്ത്രണ രേഖയിലെ മാറ്റം സമാധാനവും സ്ഥിരതയും ഉണ്ടാക്കട്ടെയെന്നും യു.എസ്.സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പറഞ്ഞു.
ഇന്ത്യക്കെതിരെ അതിർത്തിയിൽ പാകിസ്താനും ചൈനയും നടത്തുന്ന എല്ലാനീക്കങ്ങളും നിരീക്ഷിക്കുന്നത് അമേരിക്കയാണ്. ചൈനയുടെ ലഡാക് കടന്നുകയറ്റ ശ്രമത്തിനിടെ പാകിസ്താന്റെ ഭീകരരുടെ നീക്കം ജമ്മുകശ്മീർ അതിർത്തിയിലുണ്ടാകാനുള്ള സാദ്ധ്യത അമേരിക്ക കണക്കുകൂട്ടിയിരുന്നു. ഇന്ത്യക്കെതിരായ നീക്കങ്ങൾക്കെതിരെ പാകിസ്താന് അമേരിക്ക ശക്തമായ താക്കീതും നൽകിയിരുന്നു. അഫ്ഗാൻ വിഷയത്തിലും ചൈനക്കെതിരെ പെസഫിക്കിലും അമേരിക്ക ഏറ്റവുമധികം വിശ്വാസമർപ്പിക്കുന്നത് ഇന്ത്യയുടെ ഭരണകൂടത്തെയാണ്. അതിനാൽ തന്നെ ഇന്ത്യാ-പാക് ബന്ധം വഷളാകാതിരിക്കാനാണ് അമേരിക്ക ശ്രദ്ധിക്കുന്നത്. ഇതിനിടെ പാകിസ്താന്റെ ഭീകരാനുകൂല നിലപാടും അഫ്ഗാനിലെ ഭീകരപ്രവർത്തനവും അമേരിക്കയുടെ ശത്രുത ഇമ്രാൻഖാൻ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ഡാനിയൽ പേളെന്ന മാദ്ധ്യമപ്രവർത്തകനെ തലയറുത്തുകൊന്ന ഭീകരരെ വെറുതെവിട്ട പാക് നടപടിക്കെതിരായ അമേരിക്കയുടെ രോഷം തണുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.