അഞ്ച് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ സംഘത്തലവൻ ആന്റി നർക്കോട്ടിക് വലയിലായി
പി.വി.എസ്
മലപ്പുറം :കൊണ്ടോട്ടിയിൽ അഞ്ച് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ സംഘത്തലവന് പിടിയില്‍. മഞ്ചേരി കിടങ്ങഴി ഷാപ്പിന്‍കുന്ന് കോശി ഫിറോസ് എന്ന കണ്ണിയന്‍ ഫിറോസിനെയാണ് (35) ജില്ല ആന്റി നാര്‍കോട്ടിക് സ്ക്വാഡ് പിടികൂടിയത്. കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട് മേഖലകളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി മഞ്ചേരി കരുവമ്പ്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരികടത്ത് സംഘത്തിലെ മൂന്ന് പേരെ ജില്ല ആന്റി നാര്‍കോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേര്‍ന്ന് കഴിഞ്ഞ മാസം പിടികൂടിയിരുന്നു.മഞ്ചേരി കരുവമ്പ്രം പുല്ലൂര്‍ ഉള്ളാട്ടില്‍ അബൂബക്കര്‍ (38), ചെവിട്ടന്കുഴിയില് സല്മാന് ഫാരിസ് എന്ന സുട്ടാണി (35), കണ്ണിയന്‍ മുഹമ്മദ് ജംഷീര്‍ (31) എന്നിവരെയാണ് കൊണ്ടോട്ടി ഒന്നാം മൈലില്‍ വെച്ച് നേരത്തെ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. മഞ്ചേരി പുല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് മാഫിയ സംഘത്തലവനാണ് ഇപ്പോള്‍ പിടിയിലായത്. പിടിയിലായ ഫിറോസിന് മഞ്ചേരി എക്സൈസിലും എറണാകുളം ജില്ലയിലുമായി അഞ്ച് കഞ്ചാവ് കേസുകളുണ്ട്.