KeralaThiruvananthapuram
തിരുവനന്തപുരത്ത് അപൂർവ്വ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ മീൻ ചത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃഗശാലയിലെ തമ്മിൽ തല്ലിൽ വയറു പിളർന്ന മീനിനെ അപൂർവ്വ ശസ്ത്രക്രിയയിലൂടെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൊറെ ഈൽ എന്ന കടൽ മീനിനെയാണ് കഴിഞ്ഞ ദിവസം മൂന്നര മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയയ്ക്കായി ശേഷം പ്രത്യേക ടാങ്കിൽ നിരീക്ഷണത്തിൽ സൂക്ഷിച്ചെങ്കിലും ചത്തു പോയി.
അക്വേറിയത്തിലെ മറ്റു മീനുകളുടെ ആക്രമണത്താൽ ഈൽ മീനിന്റെ വയറിലെ കുടലും മറ്റ് ശരീര അവയവങ്ങളും പുറത്തുവന്നിരുന്നു. മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ശസ്ത്രക്രിയ നടന്നത്. മീനിന്റെ ശരീരത്തിൽ 30 സ്റ്റിച്ചുകളാണ് ഇട്ടത്. ഡോ. അലക്‌സാണ്ടറെ സഹായിക്കാൻ ചെങ്ങന്നൂരിൽനിന്നുള്ള ഡോക്ടർ ദമ്പതിമാരായ ടിക്കു എബ്രഹാം, അമൃതലക്ഷ്മി എന്നിവരും എത്തിയിരുന്നു.
ശസ്ത്രക്രയയ്ക്കായി പ്രത്യേകം സജ്ജീകരിച്ച പാത്രത്തിൽ കടൽ വെള്ളം ശേഖരിച്ചു. കടൽ മത്സ്യമായതിനാലാണിത്. അതിൽ മീനിന്റെ ചെകിള ഭാഗം വെള്ളത്തിലും ശസ്ത്രക്രിയ നടത്തേണ്ട ഭാഗം പാത്രത്തിന് പുറത്തും വച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് പ്രത്യേക അക്വേറിയത്തിലേക്ക് മീനിനെ മാറ്റി. 3.30ന് ആരംഭിച്ച ശസ്ത്രക്രിയ 6.30നാണ് അവസാനിച്ചത്.