ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചില സ്ഥലങ്ങളില്‍ നിന്നുംസൂര്യതാപം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസർ അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളം കുടിയ്ക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോമണിക്കൂര്‍ കഴിയുമ്പോഴും 2 – 4 ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവുംകുടിയ്ക്കുക.
കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട് കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും (65 വയസ്സിനു മുകളില്‍) കുഞ്ഞുങ്ങളുടെയും (4 വയസ്സിനു താഴെയുളളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക. സൂര്യാഘാതത്തിന്റെ സംശയം തോന്നിയാല്‍ ഉടന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുളള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക. തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെസഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെളളംകുടിയ്ക്കുക. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത്‌എത്തിക്കുക.