ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകാവുന്ന ഇൻട്രാ നേസൽ കൊറോണ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം ഹൈദരാബാദിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്താകമാനം 175 പേരിലാണ് വാക്‌സിൻ പരീക്ഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദിൽ രണ്ട് പേർക്ക് വാക്‌സിൻ നൽകി. അവരെ നിരീക്ഷിച്ച് വരികയാണ്.
ഹൈദരാബാദിന് പുറമെ പാട്‌ന, നാഗ്പൂർ, ചെന്നൈ എന്നീ നഗരങ്ങളിലും ഇൻട്രാ നേസൽ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം ഉടൻ ആരംഭിക്കും. വാക്‌സിൻ ചെന്നൈയിൽ പരീക്ഷിക്കാനുള്ള അനുമതി ഇന്നാണ് ലഭിച്ചത്. വാക്‌സിൻ സ്വീകരിക്കാൻ താത്പര്യമുള്ളവരെ ഇന്ന് മുതൽ കണ്ടെത്തും. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇൻട്രാനേസൽ കൊറോണ വാക്‌സിൻ പരീക്ഷണത്തിന് കമ്പനി ഒരുങ്ങുന്നത്.
കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിൻ ഡോസ് സ്വീകരിക്കാം എന്നതാണ് നേസൽ വാക്‌സിന്റെ പ്രത്യേകത. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസൽ വാക്‌സിൻ വികസിപ്പിച്ചത്. കുത്തിവെപ്പിനേക്കാൾ കൂടുതൽ ഫലപ്രദമായിരിക്കും നേസൽ വാക്‌സിനെന്ന് ഭാരത് ബയോടെക് അറിയിച്ചു.