റോഹിംഗ്യൻ അഭയാർത്ഥികളുടെ ആധാർ കാർഡുകളും റേഷൻ കാർഡുകളും റദ്ദാക്കാൻ സർക്കാർ
ശ്രീനഗർ : ജമ്മു കശ്മീരിൽ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ ആധാർ കാർഡുകളും റേഷൻ കാർഡുകളും റദ്ദാക്കാൻ സർക്കാർ തീരുമാനം . ഈ രേഖകൾ നേടുന്നതിനായി സഹായിച്ച സർക്കാർ ജീവനക്കാർക്ക് നേരെ നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ റോഹിംഗ്യകളിൽ നിന്ന് സുരക്ഷാ ഏജൻസികൾ നിരവധി ആധാർ കാർഡുകളും റേഷൻ കാർഡുകളും കണ്ടെടുക്കുകയും ചെയ്തു . ജമ്മു കശ്മീരിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന 155 റോഹിംഗ്യൻ അഭയാർത്ഥികളെ ദിവസങ്ങൾക്ക് മുൻപ് പോലീസ് പിടികൂടിയിരുന്നു . പരിശോധനയിൽ മതിയായ യാത്രാ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്
റോഹിംഗ്യൻ മുസ്ലീങ്ങളും ബംഗ്ലാദേശി പൗരൻമാരും ഉൾപ്പെടെ ഏകദേശം 13,700ലധികം വിദേശ പൗരൻമാർ ജമ്മു കശ്മീരിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജമ്മുവിലും സാംബ ജില്ലയിലുമാണ് ഇവർ കൂടുതലായുള്ളത്. 2008 മുതൽ 2016 വരെയുള്ള കാലയളവിൽ ഇവരുടെ ജനസംഖ്യയിൽ 6000ത്തിലധികം വർധനവ് ഉണ്ടായെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്.