കൊൽക്കത്ത : ബംഗാളിൽ നന്ദിഗ്രാമിൽ നിന്നുള്ള മമത ബാനർജിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. തന്റെ പേരിലുള്ള ആറ് കേസുകൾ മറച്ചുവെച്ചാണ് മമത നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതിനാൽ പത്രിക തള്ളണമെന്നാണ് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
നന്ദിഗ്രാമിൽ നിന്നാണ് മമത നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ മമതയ്‌ക്കെതിരെയുള്ള ആറ് കേസുകൾ പത്രികയിൽ പരാമർശിച്ചിട്ടില്ല. 2018 ൽ അസമിൽ ഫയൽ ചെയ്ത അഞ്ച് കേസുകളും സിബിഐ തീർപ്പുകൽപ്പിക്കാത്ത ഒരു കേസുമാണ് മമത മറച്ചുവെച്ചത്. കാപട്യം മാത്രമാണ് മമതയുടെ അടിസ്ഥാനമെന്നും അധികാരി ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വെല്ലുവിളിയായാണ് ബിജെപി മുന്നേറുന്നത്. നന്ദിഗ്രാമിൽ നിന്നും സുവേന്ദു അധികാരിയ്‌ക്കെതിരായി മത്സരിക്കുന്ന മമത നാടകീയ രംഗങ്ങൾ സൃഷ്ടിച്ചാണ് ജനങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്. കാറിന്റെ ഡോറിനിടയിൽ പെട്ട് പരുക്ക് പറ്റിയ കാലിൽ പ്ലാസ്റ്ററിട്ടാണ് മമത പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്.