ഹാരിക്കും മേഗനും ധനസഹായം നൽകാൻ ക്രൗഡ് ഫണ്ടിംഗ് : കിട്ടിയത് 110 ഡോളർ
ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബത്തിന് നേരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ മേഗൻ മാർക്കലിനെയും ഹാരിയെയും സാമ്പത്തികമായി സഹായിക്കാൻ ക്രൗഡ് ഫണ്ടിംഗ്. ഇവരുടെ വീട് നിലനിർത്താൻ വേണ്ടിയാണ് ധനസമാഹരണം നടത്തിയത്. അനസ്താസ്യ ഹാൻസൺ എന്ന യുവതിയാണ് 14.6 മില്യൺ സംഭരിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പെയിൻ ആരംഭിച്ചത്. എന്നാൽ ഇതിലൂടെ 110 യുഎസ് ഡോളർ മാത്രമെ ശേഖരിക്കാൻ സാധിച്ചുള്ളു.
രാജകുടുബം വിട്ടിറങ്ങിയതിന് പിന്നാലെ തനിക്കുള്ള സാമ്പത്തിക സ്രോതസുകൾ റദ്ദാക്കിയെന്ന് ഹാരി വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇവരെ സാമ്പത്തികമായി സഹായിക്കാൻ തീരുമാനിച്ചത് എന്ന് അനസ്താസ്യ പറഞ്ഞു. അത് തമാശയായിരുന്നില്ലെന്നും കഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയോടും തോന്നുന്ന വികാരമാണ് തനിക്ക് ഇവരോടും തോന്നിയതെന്നും അനസ്താസ്യ വ്യക്തമാക്കി.
എന്നാൽ വിചാരിച്ച തുക തികയ്ക്കാൻ പറ്റാത്തതിന്റെ സങ്കടത്തിലാണ് അനാസ്താസ്യ. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇരുപത് ലക്ഷത്തോളം വരുന്ന മേഗൻ-ഹാരി ആരാധകർ അഞ്ച് യുഎസ് ഡോളർ വെച്ച് സംഭവന ചെയ്തിരുന്നെങ്കിൽ പത്ത് മില്യൺ ഡോളർ തികയ്ക്കാൻ സാധിക്കുമായിരുന്നു എന്ന് അവർ പറയുന്നു. ആകെ മൂന്ന് പേർ മാത്രമാണ് ക്യാമ്പെയിനിൽ സാമ്പത്തിക സഹായം ചെയ്തത്. അഞ്ച് യുഎസ് ഡോളർ അനസ്താസ്യയും സംഭാവന നൽകി.
ഓപ്ര വിൻഫ്രയുമായുളള അഭിമുഖത്തിലാണ് മേഗൻ രാജകുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്തതായിരിക്കുമെന്ന് അവർ ഭയപ്പെട്ടിരുന്നതായി മേഗൻ പറഞ്ഞിരുന്നു. എന്നാൽ ആരാണ് അത്തരത്തിൽ പ്രവർത്തിച്ചതെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല.