മന്‍ഡലായ് (മ്യാന്മര്‍): പിതാവിന്റെ മടിയിലേക്ക് വെടിയേറ്റു വീണ ആ കുഞ്ഞ് മരണത്തിലേക്ക് പിടഞ്ഞുകൊണ്ടിരിക്കവേ പിതാവിനോട് പറഞ്ഞു -‘എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല..അത്രക്കും വേദനയുണ്ട്’. ഏഴു വയസ്സുള്ള ഖിന്‍ മ്യോ ചിത് എന്ന ആ ബാലികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാപാലികരുടെ വെടിയുണ്ടകള്‍ അതിനുമുമ്പേ അവളുടെ ജീവനെടുത്തിരുന്നു. കണ്ണില്‍ചോരയില്ലാത്ത മ്യാന്മറിലെ സൈനികര്‍ ആ പിഞ്ചുമകളുടെ ദേഹത്തേക്ക് നിര്‍ദാക്ഷിണ്യം നിറയൊഴിക്കുകയായിരുന്നു. മന്‍ഡലായിലെ വീട്ടില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ പേടിച്ചരണ്ട അവള്‍ പിതാവിന്റെ അടുത്തേക്ക് ഓടിയടുക്കുന്നതിനിടയിലാണ് അവര്‍ കണ്ണിൽ ചോരയില്ലാതെ ആ ബാലികയ്ക്ക് നേരെ കാഞ്ചി വലിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സൈന്യം ചിതിന്റെ പ്രദേശത്ത് റെയ്ഡിനെത്തിയത്. ആയുധങ്ങളുണ്ടോയെന്ന് പരിശോധിക്കാനും പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനുമായിട്ടായിരുന്നു അവരുടെ വരവെന്ന് ചിതിന്റെ മൂത്ത സഹോദരി മേ തു സുമയ്യ പറഞ്ഞു. അവര്‍ വന്നപാടെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നു. കതകുതുറന്നശേഷം അകത്ത് ആരെങ്കിലുമുണ്ടോ എന്ന് പിതാവിനോടവര്‍ ചോദിച്ചു. ‘ഇല്ല’ എന്ന് അദ്ദേഹം മറുപടി പറഞ്ഞതോടെ നുണ പറയുകയാണെന്ന് പറഞ്ഞ് അവര്‍ അകത്തു കയറി പരിശോധന തുടങ്ങി. ഇതിനിടയിലാണ് പേടിച്ചരണ്ട അനുജത്തി പിതാവിന്റെ മടിയിലിരിക്കാനായി അദ്ദേഹത്തിനടുത്തേക്ക് ഓടിയത്. ഉടന്‍ അവര്‍ അവള്‍ക്കുനേരെ വെടിവെക്കുകയായിരുന്നുവെന്ന് സുമയ്യ വിതുമ്പലോടെ പറയുന്നു.
ഖിന്‍ മ്യോ ചിതിന്‍റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ മ്യാന്മര്‍ മുസ്ലിം മീഡിയക്കു നല്‍കിയ അഭിമുഖത്തില്‍ ചിതിന്റെ അവസാന നിമിഷങ്ങള്‍ പിതാവ് ഉമോങ് കോ ഹാഷിന്‍ ബായ് കണ്ണീരോടെ വിവരിച്ചു. ‘വേദന കൊണ്ട് പുളഞ്ഞ എന്റെ പൊന്നുമോള്‍ക്ക് അത് സഹിക്കാനാവുന്നുണ്ടായിരുന്നില്ല. ഞങ്ങളവളെ ഒരു കാറില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.’ ഹാഷിന്‍ ബായുടെ 19 വയസ്സുള്ള മകനെയും പൊലീസ് മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിതിന്റെ മരണത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മ്യാന്മറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തശേഷം നടക്കുന്ന അതിക്രമങ്ങളില്‍ 20ലധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ‘സേവ് ദ ചില്‍ഡ്രണ്‍’ ഗ്രൂപ് വെളിപ്പെടുത്തി. മുതിര്‍ന്നവരടക്കം മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. പ്രക്ഷോഭകര്‍ക്കുനേരെ ഒരു ദയാദാക്ഷിണമ്യവുമില്ലാത്ത നടപടികളാണ് പട്ടാളം സ്വീകരിക്കുന്നത്. സൈന്യം കൊന്നവരില്‍ ഏറ്റവും ഇളയവളാണ് ഖിന്‍ മ്യോ ചിത്. കഴിഞ്ഞ ദിവസം മന്‍ഡലായിയില്‍തന്നെ സൈന്യത്തിന്റെ വെടിയേറ്റ് ഒരു 14 കാരന്‍ കൊല്ലപ്പെട്ടിരുന്നു.പ്രക്ഷോഭർക്കൊപ്പം നിരപരാധികളും കൊലചെയ്യപ്പെടുകയാണ് ഇവിടെ.