തിരുവനന്തപുരം : ഇന്ന് ഉച്ചയ്ക്ക് 3.00 മണിക്ക് എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിക്കുകയാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് വിജയ ശതമാനം അറിയിക്കുന്നത്. നാല് മണിയോടെ വെബ് സൈറ്റുവഴി വിവരം അറിയാന്‍ കഴിയും. പഴയ കാലത്തെപ്പോലെ ഉത്ക്കണ്ഠയൊന്നും എസ്.എസ്.എല്‍.സി. ഫലത്തിന്റെകാര്യത്തില്‍ ഇല്ല. എന്നിരുന്നാലും വിദ്യാര്‍ത്ഥികളെ സംബനധിച്ചിടത്തോളം റിസല്‍ട്ട് ടെന്‍ഷന്‍ നല്‍കുന്ന ഒന്നു തന്നെയാണ്. പ്രതീക്ഷയോടെ വിജയത്തെകാത്തിരിക്കുകയാണ് അവര്‍. ചില റിസല്‍റ്റുകള്‍ അമിതാഹ്ലാദം നല്‍കുമ്പോള്‍ ചിലത് വളരെ ദുഃഖമാണ് നല്‍കുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെയോ തോറ്റതിന്റെയോ പേരില്‍ വിഷമിക്കുകയും ആവശ്യമില്ലാത്ത ചിന്തകളിലേക്ക് കടക്കുകയും അരുത് എന്ന് പറയുകയാണ് എസ്.എസ്. എല്‍.സി.യില്‍ തോല്‍ക്കുകയും, കുറഞ്ഞമാര്‍ക്ക് വാങ്ങി പാസ്സാകുകയും പിന്നീട് കഠിന പരിശ്രമത്തിലൂടെ മാതൃകയാവുകയും ചെയ്ത ചില വ്യക്തികള്‍. പത്താം ക്ലാസില്‍ തോറ്റ രവി പിന്നീട് മേജര്‍ രവിയായി. കുറഞ്ഞ മാര്‍ക്കോടെ പാസ്സായ അല്‍ഫോന്‍സ് കണ്ണന്താനം ഐ.എ.എസ്. നേടുകയും, കേന്ദ്രമന്ത്രിവരെയുമായി. പി.വിജയൻ ഐ.പി.എസ്. നേടി പോലീസ് ഓഫീസറും കുട്ടികളുടെ പ്രയപ്പെട്ട പരിശീലനകനും വഴികാട്ടിയുമായി. അവര്‍ പറയുന്നു. പത്താംക്ലാസ് പരീക്ഷ നിങ്ങളുടെ ജീവിതത്തിലെ അവസാന പരീക്ഷയല്ല. അത് ഒരു വഴിത്തിരിവ് മാത്രമാണ്. ഇനിയാണ് നിങ്ങള്‍ മുന്നോട്ട് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത്.
എസ്.എസ്.എല്‍.സി. പോലുള്ള പരീക്ഷയിലെ ജയപരാജയമോ മാര്‍ക്കോ അല്ല ഒരാളുടെ ജീവിതത്തെ തീരുമാനിക്കുന്നത്. പലപ്പോഴും സങ്കടകരമായ കാര്യങ്ങളാണ് കഴിഞ്ഞവര്‍ഷവും അതിന് മുന്‍വര്‍ഷവും കണ്ടുകൊണ്ടിരിക്കുന്നത് എന്ന് മേജര്‍ രവി. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി കടുംകൈ ചെയ്യരുത്. ഇനിയാണ് നിങ്ങള്‍ക്കിഷ്ടമുള്ള രംഗത്തേക്ക് കടന്ന് പഠിക്കുവാനുള്ള അവസരം. നിങ്ങളെ വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയും കൂട്ടുകാരും ഒക്കെ വിഷമിക്കും. പത്താംക്ലാസ് തോറ്റ ഞാന്‍ പട്ടാളത്തില്‍ ചേര്‍ന്നു. അവിടെയിരുന്നുകൊണ്ട് പോസ്റ്റലായി പ്രീഡിഗ്രിയും തുടര്‍ പഠനവുമൊക്കെ നടത്തിയാണ് മേജര്‍ രവിയായി മാറിയത്. ഈ പരീക്ഷയുടെ മാര്‍ക്കല്ല നിങ്ങളുടെ ജീവിതത്തെ തീരുമാനിക്കുന്നത്. ഈ റിസല്‍റ്റ് നല്‍കുന്ന പാഠം വാശിയായി എടുക്കുക, ജീവിതത്തില്‍ വിജയിക്കുക അദ്ദേഹം പറയുന്നു.
എസ്.എസ്.എല്‍.സി.യ്ക്ക് വിജയം കുിട്ടുന്നത് സ്വാഭാവികമായും ആഹ്ലാദം തന്നെയാണ്. പ്രതീക്ഷിച്ചതുപോലെ മാര്‍ക്ക് കിട്ടാത്ത വിദ്യാര്‍ത്ഥികളോടാണ് എനിക്ക് പറയുവാനുള്ളത്. വൈദ്യുതിയെത്താത്ത ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച എനിക്ക് 42 ശതമാനം മാര്‍ക്കായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ തോറ്റുപോകുമെന്നായിരുന്നു വിചാരിച്ചിരുന്നത്. ജയിച്ചപ്പോള്‍ വീട്ടില്‍ വലിയ ആഹ്ലാദമായിരുന്നു വെന്നും അല്‍ഫോന്‍സ് കണ്ണന്തനം പറയുന്നു. 99 ശതമാനം മാര്‍ക്ക് വാങ്ങിയ കുട്ടിയോട് ഇന്ന് അമ്മ ചോദിക്കും ഒരു ശതമാനം മാര്‍ക്ക് എവിടെ പോയെന്ന്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മനസ്സ് മടുക്കേണ്ട കാര്യമില്ല. 15 വയസ്സല്ലേ നമുക്കായിട്ടുള്ളൂ. ജീവിതത്തില്‍ ഇനി വലിയ സ്വപ്നങ്ങള്‍ കാണുവാനുണ്ട്. ആസ്വപ്നത്തിന് പുറകേ പോകുവാനുള്ള ദൃഢനിശ്ചയം എടുക്കണം.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവരെ ആശംസിക്കുന്നു. അത് അവര്‍ കഷ്ടപ്പെട്ട് പഠിച്ച് നേടുന്നതാണ്. എന്നാല്‍ മാര്‍ക്ക് കുറഞ്ഞവരും തോറ്റവരും വിഷമിക്കേണ്ട കാര്യമില്ല. എസ്.എസ്.എല്‍.സി. ഫലം കൊണ്ട് ജീവിതം തീര്‍ന്നുപോകുകയോ ആരംഭിക്കുകയോ ഇല്ല. ഇതൊരു ഘട്ടം മാത്രംമാണ്. ഇനിയാണ് ശരിയായ പഠനം വേണ്ടത് എന്ന് പി. വിജയന്‍ ഐ.പി.എസ്. പറയുന്നു.