പട്‌ന: ദിവസവും കുറഞ്ഞത് നാലു ബലാത്സംഗങ്ങളോ ഒരു കൂട്ട ബലാത്സംഗമോ നടക്കുന്ന സംസ്ഥാനം. ബീഹാറിനെ പറ്റിയുള്ളതാണ് ഈ റിപ്പോർട്ട്. 2020 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ബിഹാറിൽ ദിവസവും കുറഞ്ഞത് നാലു ബലാത്സംഗങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 43 പോലീസ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ 1,106 കേസുകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
ജൂൺ മാസത്തിൽ 152 കേസുകളും ജൂലൈയിൽ 149 കേസുകളും ഓഗസ്റ്റിൽ 139 കേസുകളും റിപ്പോർട്ട് ചെയ്തു. കണക്കനുസരിച്ച് ജനുവരിയിൽ 88, ഫെബ്രുവരിയിൽ 105, മാർച്ചിൽ 129, ഏപ്രിലിൽ 82, മെയ് മാസത്തിൽ 120, സെപ്റ്റംബറിൽ 142 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.
ബലാത്സംഗം, കൂട്ടബലാത്സംഗ സംഭവങ്ങൾ കൂടാതെ ബീഹാറിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലിംഗ വിവേചനം, ബ്ലാക്ക് മെയിൽ സംഭവങ്ങളിലും 6 മുതൽ 7 വരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രിമിനൽ വശം കൂടാതെതന്നെ ബലാത്സംഗമോ കൂട്ടബലാത്സംഗമോ സംസ്ഥാനത്ത് ഒരു സാമൂഹിക പ്രശ്‌നമായി മാറി കഴിഞ്ഞതായി പട്‌നയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. അതിനാൽ, കുറ്റകൃത്യങ്ങളെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുന്നതിന്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, സാമൂഹിക പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാൻ എല്ലാ ജില്ലകളിലെയും എസ്പികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസ് കൺട്രോൾ റൂമിൽ 1,800 ഓൺലൈൻ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 90 ശതമാനം പരാതികളും എഫ്‌ഐആർ ആക്കി മാറ്റുന്നില്ലെന്നും ഇത് ബിഹാറിലെ മോശപ്പെട്ട യാഥാർത്ഥ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“പോലീസ് അന്വേഷണത്തിനിടെ, എഫ്ഐആർ രജിസ്റ്റർ ചെയ്യാനും സാമൂഹ്യ പ്രശ്‌നങ്ങൾ കാരണം കേസുകൾ തുടരാനും ഇരകൾ മടിക്കും. കൂടാതെ, അറിയപ്പെടുന്ന വ്യക്തികളോ ബന്ധുക്കളോ ഇത്തരം കേസുകളിൽ ഭൂരിഭാഗവും പ്രതികളാണ്.
അത്തരം സാഹചര്യങ്ങൾക്കിടയിലും, ഓരോ ഇരകളുടെയും കൗൺസിലിംഗ് ഞങ്ങൾ നടത്തുന്നു പീഡനം, ഉപദ്രവം അല്ലെങ്കിൽ ബലാത്സംഗം എന്നിവയിൽ കേസ് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഇരകൾക്കാണ്, ”വനിതാ ഹെൽപ്പ്ലൈനിന്റെ പ്രോജക്ട് മാനേജർ പ്രമില കുമാരി പറഞ്ഞു.