വടക്കാഞ്ചേരി: സംസ്ഥാനപാതയിലെ റെയിൽവേ ജങ്‌ഷനിൽ റോഡിന്റെ മിനുസം പൊതുമരാമത്ത് നിരത്ത് വിഭാഗം ഒഴിവാക്കി. ആംബുലൻസ് മറിഞ്ഞ് പുരുഷ നഴ്‌സും ബൈക്കപകടത്തിൽ യുവതിയും ഇവിടെ മരിച്ചിരുന്നു. മഴ പെയ്തതോടെ മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് അപകടങ്ങളും ഇവിടെ നടന്നു.
ഹിറ്റാച്ചി ഉപയോഗിച്ച് റോഡിന്റെ പ്രതലം പരുക്കനാക്കി. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സ്പീഡ് ബ്രേക് സ്റ്റഡ്ഡുകൾ റോഡിൽ ഘടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച നിരത്തുവിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ സി.വി. ബിജി സ്ഥലം സന്ദർശിച്ച് കൂടുതൽ സ്റ്റഡുകൾ റോഡിൽ സ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനും പാർളിക്കാടിനുമിടയിൽ വാഹനാപകടങ്ങൾ സ്ഥിരമാണ്. വളവുകളുള്ള ഇവിടെ റോഡിനോടുചേർന്ന് നിൽക്കുന്ന പുളിമരം അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ അത് മുറിച്ചുനീക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. ഇതുവരെ പൊതുമരാമത്ത് അതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
റെയിൽവേ ജങ്‌ഷനിലെ റോഡ് നിർമാണത്തിലെ അപാകത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എമ്മും രംഗത്തെത്തി. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയെക്കുറിച്ച് അന്വേഷണം വേണമെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബിന്ദുലാൽ തൃശൂർ