തൃപ്പൂണിത്തുറയിലെ വ്യാജ പോസ്റ്റർ; സമഗ്ര അന്വേഷണം വേണമെന്ന് ചിദാനന്ദ പുരി സ്വാമി
കോഴിക്കോട് : ശബരിമല കര്‍മസമിതിയുടെ പേരില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ വ്യാജ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദ പുരി. പോസ്റ്ററിലെ ഉള്ളടക്കം കര്‍മസമിതിയുടെ നയത്തിനും ഈ തെരഞ്ഞെടുപ്പു സംബന്ധിച്ച വീക്ഷണത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാജ പ്രചരണം സമൂഹത്തില്‍ അനൈക്യവും അസ്വസ്ഥതയും വളര്‍ത്താനേ ഉപകരിക്കൂ. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശബരിമല കര്‍മസമിതിയെ ആയുധമാക്കിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. പോളിംഗ് ആരംഭിക്കുന്നതിന് കേവലം മണിക്കൂറുകള്‍ക്കു മുന്‍പാണ് വ്യാജ പോസ്റ്റര്‍ പുറത്തിറങ്ങിയത് എന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നത് എന്നതിന്റെ സൂചനയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ അധികൃതരുടെ സത്വരശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടതാണെന്നും ചിദാനന്ദ പുരി സ്വാമി ആവശ്യപ്പെട്ടു.