Latest

അളിയനെ വെട്ടികൊലപ്പെടുത്തി ചാണകക്കുഴിയില്‍ തള്ളി

“Manju”

ഓയൂര്‍:പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തില്‍ ബന്ധുവായ മദ്ധ്യവയസ്‌കനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) അതിക്രൂരമായി കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രന്‍ ആറ്റൂര്‍ക്കോണം സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (54), പട്ടാഴി താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ഹാഷിമിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ 31ന് നടന്ന കൊലപാതകം പുറംലോകം അറിയുന്നത്. അന്ന് വൈകിട്ട് ഏഴോടെ വീട്ടില്‍നിന്ന് പോയ ഹാഷിം രണ്ടു ദിവസമായിട്ടും മടങ്ങിവന്നില്ല. തുടര്‍ന്ന് ഈ മാസം 2ന് ഭാര്യ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി.

ഹാഷിമിനോട് വിരോധമുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. ഷറഫുദ്ദീനെയും ചോദ്യം ചെയ്ത് വിട്ടയച്ചു.ഹാഷിമിനെ അവസാനം കണ്ടെന്ന് പറയുന്ന സ്ഥലത്തുനിന്ന് മണം പിടിച്ചോടിയ പൊലീസ് നായ ഷറഫുദ്ദീന്റെ വീട്ടില്‍ എത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അപ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന ഷറഫുദ്ദീനെ ഇന്നലെ പുലര്‍ച്ചെ നാലോടെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാഴിയില്‍ നിന്ന് നിസാമിനെയും അറസ്റ്റ് ചെയ്തു.

Related Articles

Back to top button