തൃശ്ശൂർ: വീട്ടിലേക്ക് വരുന്നുയെന്ന് ഫോണില്‍ വിളിച്ച് പറഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് അഭിമന്യുവിന് കുത്തേറ്റ വിവരം അറിഞ്ഞതെന്ന് പിതാവ് അമ്ബിളി കുമാര്‍. ഉടന്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മകന്‍ മരിച്ചെന്നും അമ്ബിളി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമ്ബിളി കുമാറിന്റെ വാക്കുകള്‍: “അമ്ബല പരിസരത്ത് വച്ച് കണ്ടപ്പോള്‍ കൂട്ടുകാരനെ കണ്ടിട്ട് ഇപ്പം വരുമെന്ന് പറഞ്ഞ് പോയതാണ്. വീട്ടിലെത്തിയ ശേഷവും വിളിച്ചു. അപ്പോള്‍ പറഞ്ഞു, കൂട്ടുകാരനെ കണ്ടു ഇപ്പോള്‍ വീട്ടിലേക്ക് വരുമെന്ന്. അവന് വാങ്ങിച്ചതെല്ലാം മാറ്റിവയ്ക്കണമെന്നും പറഞ്ഞു. 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഈ സംഭവം അറിയുന്നത്. ആശുപത്രിയില്‍ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞു. അവന്‍ രാഷ്ട്രീയത്തിലൊന്നുമില്ല. പത്താം ക്ലാസില്‍ പഠിക്കുകയാണ്. പാരമ്ബര്യമായിട്ട് കമ്യൂണിസ്റ്റുകാരാണ്. അങ്ങനെ സ്‌കൂളില്‍ എന്തെങ്കിലും പ്രവര്‍ത്തനമുണ്ടായിരിക്കാം.”
ഇന്നലെ രാത്രിയാണ് വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ ചന്ത അമ്ബിളികുമാറിന്റെ മകനുമായ അഭിമന്യു മരിച്ചത്. വള്ളികുന്നം പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം. ഉല്‍സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ – ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം, സംഭവത്തിന് പിന്നില്‍ ആര്‍എസ്‌എസുകാരാണെന്ന് ആരോപിച്ച് സിപിഐഎം പ്രദേശത്ത് ഹര്‍ത്താല്‍ നടത്തുകയാണ്.
വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍എസ്‌എസ് എന്ന് ഡിവൈഎഫ്‌ഐയും ആരോപിച്ചു. ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് കൂടി ഗുരുതരമായി വെട്ടേറ്റു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്‌എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു