പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെയ്സ് മാസ്‌ക്ക് വച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ദേശീയ മാധ്യമങ്ങള്‍
ഹൂസ്റ്റണ്‍ • കോവിഡ് മരണത്തിലും രോഗവ്യാപനത്തിലും രാജ്യം മുന്നോട്ടു കുതിക്കവേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതാദ്യമായി ഫെയ്സ് മാസ്‌ക്ക് വച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ദേശീയ മാധ്യമങ്ങള്‍. ഇത് രാജ്യത്തുണ്ടായിരിക്കുന്ന രോഗത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. പ്രസിഡന്റ് മാസ്‌ക്ക് വച്ചതോടെ, അദ്ദേഹത്തിന്റെ മാസ്‌ക് വിരുദ്ധതയ്ക്ക് അയവു വന്നുവെന്നും രോഗത്തെ ചെറുക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശത്തിനു കൂടിയാണ് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ പകര്‍ച്ചവ്യാധി സമയത്ത് അടിയന്തിരമായി തന്നെ ഫെയ്സ് മാസ്‌ക്ക് ധരിക്കണമെന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് പ്രസിഡന്റ് ട്രംപ് ശനിയാഴ്ച പരസ്യമായി മുഖംമൂടി ധരിച്ചത്. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് മുദ്ര ഒട്ടിച്ച ഇരുണ്ട മാസ്‌ക് ട്രംപ് അണിഞ്ഞത്. കൂടെയുണ്ടായിരുന്ന സീക്രട്ട് സര്‍വീസ് ഏജന്റുമാരും മറ്റുള്ളവരും മാസ്‌ക് ധരിച്ചിരുന്നു.
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ അലാസ്‌കയിലെ ലിസ മുര്‍കോവ്‌സ്‌കി, ടെന്നസിയിലെ ലാമര്‍ അലക്‌സാണ്ടര്‍, യൂട്ടയിലെ മിറ്റ് റോംനി എന്നിവരും പ്രസിഡന്റ് മുഖംമൂടി ധരിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്നൊക്കെയും മാസ്‌ക്കിനെ തള്ളിപ്പറഞ്ഞ ട്രംപ് ഇതൊരു രാഷ്ട്രീയ ആയുധമായി തന്നെ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇതിലേക്ക് ട്രംപിനെ നയിച്ച വികാരമെന്താണെന്നു വ്യക്തമല്ലെങ്കിലും അദ്ദേഹത്തിന്റെ മാസ്‌ക്ക് ചിത്രം വളരെ പെട്ടെന്നു തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. രാജ്യം വൈറസിനെ എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ നേര്‍തെളിവായി ഈ ചിത്രം ഉയര്‍ത്തിക്കാണിക്കപ്പെടുന്നു. രാജ്യത്ത് ഇതുവരെ 3,381,274 പേര്‍ രോഗബാധിതരായെന്നും 137,577 പേര്‍ മരിച്ചുവെന്നും ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ കണക്ക് പറയുന്നു.