IndiaKeralaLatest

കേരളത്തിലാദ്യമായി മെയ്ക് ഷിഫ്റ്റ് ഐ. സി. യു. മായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

“Manju”

കോഴിക്കോട്:  ഐ സി യു ബെഡ്, അനുബന്ധ ചികിത്സ എന്നിവയില്‍ വരാനിരിക്കുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞ് മെയ്ക് ഷിഫ്റ്റ് ഐ സി യു എന്ന ആശയത്തിന് തുടക്കം കുറിച്ച്‌ കോഴിക്കോട് ആസ്റ്റര്‍ മിംസ്. അനിയന്ത്രിതമായി ഉയര്‍ന്ന കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കാനാണ് കേരളത്തിലാദ്യമായി ആസ്റ്റര്‍ മിംസില്‍ മെയ്ക് ഷിഫ്റ്റ് ഐ. സി. യു. നടപ്പില്‍ വന്നത്.

ഐ. സി. യു. വില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താല്‍ക്കാലിക ഐ സി യു സംവിധാനമാണ് മെയ്ക് ഷിഫ്റ്റ് ഐ സി യു. ആസ്റ്റര്‍ മിംസിലെ എഞ്ചിനിയറിങ് വിഭാഗം മേധാവി ലിജുവിന്റെ നേതൃത്വത്തിലാണ് മെയ്ക് ഷിഫ്റ്റ് ഐ സി യു എന്ന ആശയം യാഥാര്‍ത്ഥ്യമായത്.

നിലവിലെ ഐ സി യു ബെഡുകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ തന്നെ തികയാതെ വരുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിസന്‍ വിഭാഗത്തിന് സമീപം 10 ബെഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മെയ്ക് ഷിഫ്റ്റ് ഐ സി യു വും, കാര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ 10 ബെഡുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മറ്റൊരു മെയ്ക് ഷിഫ്റ്റ് ഐ സി യുവുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

കൂടാതെ 25 ബെഡുകളുമായി മറ്റൊരു മെയ്ക് ഷിഫ്റ്റ് ഐ സി യു വിന്റെ പ്രവര്‍ത്തികൂടി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗത്തില്‍ ആസ്റ്റര്‍ മിംസില്‍ യാഥാര്‍ത്ഥ്യമാക്കിയ ഈ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കുകയും, പിന്നീട് യോഗശേഷം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട് ആസ്റ്റര്‍ മിംസ് സി ഇ ഒ യെ വിളിച്ച്‌ പദ്ധതിയുടെ രൂപരേഖയും മറ്റും ചോദിച്ച്‌ മനസ്സിലാക്കുകയും ചെയ്തു.

അടിയന്തര ഘട്ടങ്ങളില്‍ ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കുവാന്‍ സര്‍കാരിനെ സഹായിക്കാന്‍ ആസ്റ്റര്‍ മിംസ് തയ്യാറാണെന്ന് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മെയ്ക് ഷിഫ്റ്റ് ഐ സി യുകള്‍ സ്ഥാപിച്ച്‌ രോഗികള്‍ക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button