ചേപ്പാട്: എഴുപത്തിയൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ പ്രസവിച്ച കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അദ്ധ്യാപികയായ സുധർമ കഴിഞ്ഞ മാർച്ച് 18നാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ഏപ്രിൽ 28നായിരുന്നു ഇവർ കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് പോയത്.
ഒന്നര വർഷം മുൻപാണ് സുധർമയുടെയും റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസർ സുരേന്ദ്രന്റെയും മകൻ സുജിത് മരണമടഞ്ഞത്. മുപ്പത്തിയഞ്ച് വയസുകാരനായ സുജിത് സൗദിയിൽവച്ചായിരുന്നു മരിച്ചത്.