പറക്കലിനിടെ എഞ്ചിന്‍ തകരാറിലായി; വിമാനം സാഹസികമായി വിമാനത്താവളത്തിലിറക്കി പൈലറ്റ്
സിന്ധുമോൾ. ആർ.
അഹമ്മദാബാദ്: പറക്കുന്നതിനിടെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലൊന്ന് കേടായി. പരിചയ സമ്പന്നനായ പൈലറ്റ് ഒരു എഞ്ചിന്‍ ഉപയോഗിച്ച് വിമാനം സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കി. ഗോഎയറിന്റെ അഹമ്മദാബാദിലേക്ക് പുറപ്പെട്ട എയര്‍ബസ്എസ്‌ഇ എ 320 വിമാനത്തിനാണ് ഇങ്ങനെ സംഭവിച്ചത്. സെപ്‌തംബര്‍ 19നായിരുന്നു സംഭവം. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന വിമാന എഞ്ചിന്‍ കമ്പനികളില്‍ മൂന്നാമതായ റെയ്‌തെയോന്‍ ടെക്‌നോളജീസിന്റെ ഉപ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്നിയുടെ എഞ്ചിനായിരുന്നു വിമാനത്തില്‍. ലോകമാകെ നിരവധി യുദ്ധവിമാനങ്ങളില്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന എഞ്ചിനാണിത്.
കഴിഞ്ഞ വര്‍ഷവും ഇതേ പ്രശ്‌നം നേരിട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രാറ്റ് ആന്റ് വിറ്റ്നി കമ്പനിയുമായുളള കരാര്‍ തന്നെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കഴിഞ്ഞ വര്‍ഷം സാങ്കേതിക പ്രശ്‌നം നേരിടുന്ന ഈ എഞ്ചിനുകള്‍ പരിഷ്‌കരിക്കണമെന്നും ഇല്ലെങ്കില്‍ തകരാറുകള്‍ക്കും വലിയ അപകടങ്ങള്‍ക്ക് തന്നെ ഇവ വഴി വയ്‌ക്കുമെന്ന് അറിയിപ്പ് നല്‍കിയിരുന്നു. ഗോ എയറിന്റെ എ320 വിമാനങ്ങള്‍ക്കും മുന്‍പ് ഇതേ തകരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പ്രശ്‌നമുണ്ടായത് പരിഷ്‌കരിച്ച എഞ്ചിനിലാണ്. എന്നാല്‍ വിവരം പുറത്തറിയാതെയിരിക്കുകയായിരുന്നു. വിമാനത്തിന്റെ തകരാറിനെ കുറിച്ചുളള പരാതി കമ്പനി പോലും അവഗണിക്കുകയാണുണ്ടായത്.