ഉത്തര്‍പ്രദേശ്: ഭക്ഷണം തയ്യാറാക്കിയില്ല എന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അറുപത്തിയഞ്ചുകാരിയായ സ്ത്രീ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘഡ് ജില്ലയിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവും വളര്‍ത്തു മകനും അടക്കം നാല് പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്കലി ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ജനുവരി 28 നാണ് പ്രതാപ്ഗഡിലെ പാട്ടി മേഖലയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവടക്കം അറസ്റ്റിലായിരിക്കുന്നത്. ബസ്കലി ദേവിയുടെ മരണത്തില്‍ ഭര്‍ത്താവ് തന്നെ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അജ്ഞാതരായ ചിലര്‍ ഭാര്യയെ കൊന്നു കനാലിനരികില്‍ തള്ളി എന്നായിരുന്നു പരാതി. ബസ്കലി ദേവിയുടെ ഭര്‍ത്താവ് ജുന്നിലാല്‍ പ്രജാപതി, അജയ് പ്രജാപതി, പ്രദീപ് കുമാര്‍ പ്രജാപതി, വളര്‍ത്തു മകന്‍ വിജയ് കുമാര്‍ പ്രജാപതി എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച്ച നാല് പേരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തിയതായി ജുന്നിലാല്‍ പ്രജാപതി സമ്മതിച്ചു. രണ്ട് തവണ വിവാഹിതനാണ് ജുന്നിലാല്‍. വിജയ് കുമാര്‍ പ്രജാപതി ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകനാണ്. ബസ്കലി ദേവി ഇയാളുടെ രണ്ടാം ഭാര്യയാണ്. ഭര്‍ത്താവിനും വിജയ് കുമാറിനുമൊപ്പമായിരുന്നു ബസ്കലി താമസിച്ചിരുന്നത്.
ജനുവരി ഇരുപത്തിഴേയിന് ഭക്ഷണം പാചകം ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കുണ്ടായിരുന്നതായി ജുന്നിലാല്‍ പൊലീസിനോ് പറഞ്ഞു. തര്‍ക്കത്തില്‍ പ്രകോപിതനായ ജുന്നിലാല്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്ഥലത്തെ കനാലിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതിയും നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയും വ്യാജ പ്രചരണങ്ങള്‍ നടത്തി. പൊലീസിന്റെ അന്വേഷണത്തിലാണ് ഭര്‍ത്താവും മകനും തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്.