ഐടി നിയമം: ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും വാർത്താ സൈറ്റുകൾക്കും ബാധകം
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവര സാങ്കേതികവിദ്യ ചട്ടം ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും വിവിധ വാർത്താ സൈറ്റുകൾക്കും ബാധകമാണെന്ന് കേന്ദ്ര സർക്കാർ. പുതിയ ഐടി ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്‌ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശിച്ചു.
ബുധനാഴ്ചയാണ് ചട്ടം നിലവിൽ വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഫെബ്രുവരി 25നാണ് കേന്ദ്രസർക്കാർ വിവര സാങ്കേതിക വിദ്യ ചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാദ്ധ്യമ ധാർമികതാ കോഡും) കൊണ്ടുവന്നത്. ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൾ, സാമൂഹ മാദ്ധ്യമങ്ങൾ, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.
ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോട് റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിയമിക്കണം. സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, ഉള്ളടക്കം പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളും ഡിജിറ്റൽ മീഡിയയും നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്നത്.