തൃശൂര്‍ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തൃശൂരിൽ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് പരിക്ക് . മരോട്ടില്‍ കള്ളായിക്കുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂര്‍ വരന്തരപ്പിള്ളി കല്ക്കുഴിയില് ഇടിമിന്നലേറ്റ് പശു ചത്തിരുന്നു. തൃശൂർ ചാലക്കുടിയിൽ മേഘവിസ്ഫോടനവുമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
അതിരപ്പിള്ളി , വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മലക്കപ്പാറ റൂട്ടില്‍ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
40 മുതല്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചു.