അംബാനിയ്ക്ക് ഭീഷണി : ടെലഗ്രാം ചാനൽ നിർമ്മിച്ചത് തീഹാർ ജയിലിൽ
ന്യൂഡൽഹി : മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഭീഷണി സന്ദേശം വന്ന ടെലഗ്രാം അക്കൗണ്ട് നിർമ്മിച്ചത് തീഹാർ ജയിലിൽ നിന്നാണെന്ന് കണ്ടെത്തി. നിരോധിത സംഘടനയായ ജെയ്ഷ് ഉൽ ഹിന്ദിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് അംബാനിയിക്ക് ഭീഷണി സന്ദേശം വന്നത്. രഹസ്യാന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്.
ഇത് ഒരു ട്രെയിലർ മാത്രമാണെന്നും ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നുമായിരുന്നു സംഘടനയുടെ ഭീഷണി. ഈ സന്ദേശം അയച്ച അക്കൗണ്ട് നിർമ്മിച്ചത് തീഹാർ ജയിലിൽ വെച്ചാണെന്നാണ് അനേഷണ ഏജൻസി കണ്ടെത്തിയത്. അക്കൗണ്ട് തുടങ്ങാൻ ഉപയോഗിച്ച് നമ്പറും ഏജൻസി ട്രാക് ചെയ്തു.
എന്നാൽ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ജെയ്ഷ് ഉൽ ഹിന്ദ് പിന്നീട് അറിയിക്കുകയായിരുന്നു. സംഘടനയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് സന്ദേശം വന്നത് എന്നാണ് ഇവർ അറിയിച്ചത്. നിലവിൽ കേസന്വേഷണം എൻഐഎ ഏറ്റെടുത്തിരിക്കുകയാണ്.