കൊച്ചി: വിവാഹമോചനത്തില്‍ ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ട സമയമായെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും എല്ലാവര്‍ക്കും പൊതുവില്‍ ബാധകമായ മതനിരപേക്ഷ നിയമം കാലത്തിന്റെ ആവശ്യമാണെന്നാണ് കോടതി കണ്ടെത്തിയത്.
മതവിശ്വാസം അനുസരിച്ചു വ്യക്തികള്‍ വിവാഹം നടത്തുന്നതിനു പുറമേ ഏകീകൃത നിയമപ്രകാരമുള്ള വിവാഹ നടപടികളും നിര്‍ബന്ധമാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. വിവാഹ മോചനത്തില്‍ ഏകീകൃത നിയമം വേണമെന്ന നിര്‍ദ്ദേത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഹൈക്കോടതി. തീര്‍ത്തും അനിവാര്യമായ കാരണത്താല്‍ മാത്രം വിവാഹമോചനം അനുവദിച്ചിരുന്ന കാലത്ത് തയാറാക്കിയ നിയമമാണു നിലവിലുള്ളതെന്നു ഹൈക്കോടതി വിശദമാക്കി.
ബന്ധത്തിന്റെ മൂല്യങ്ങളോ വ്യക്തി താല്‍പര്യങ്ങളോ ഒന്നും പരിഗണിക്കാതെയാണ് വിവാഹങ്ങള്‍ സമൂഹത്തില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹ ജീവിതത്തില്‍ താളപ്പിഴകളും സ്വാഭാവികമാണ്. എന്നാലും സമൂഹത്തെ പേടിച്ച് വിവാഹമോചനത്തിനു പലരും തയാറായിരുന്നില്ല. ഇന്നു സ്ഥിതി മാറിയെന്ന് കോടതി നിരീക്ഷിക്കുന്നു. ഇതോടെ ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തവര്‍ക്ക് എത്രയും പെട്ടന്ന് തന്നെ വിവാഹമോചനം നേടാന്‍ കഴിയുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചുരുങ്ങിയത് എഴോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിലവില്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത്. അത് വിവാഹിതരായ രണ്ടു വ്യക്തികളുടെയും മുന്നോട്ടുള്ള ജീവിതത്തെ ബാധിച്ചേക്കാം. കോടതി കയറിയിറങ്ങി ജീവിതം തീര്‍ക്കേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നും, നല്ല ബന്ധങ്ങള്‍ നിലനില്‍ക്കണമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം.