കൊല്ലം തീരത്ത് ഇന്ധനപര്യവേഷണത്തിന് ഓയിൽ ഇന്ത്യ ലിമിറ്റഡ് കരാർ ഒപ്പിട്ടു. 2024 പകുതിയോടെ പര്യവേഷണം ആരംഭിക്കും. യു.കെ. ആസ്ഥാനമായുള്ള കമ്പനിയുമായി 154 ദശലക്ഷം ഡോളറിന്റെ (1287 കോടി) കരാറാണ് ഒപ്പിട്ടിരിക്കുന്നത്. കൊല്ലം അടക്കം മൂന്ന് ഇന്ത്യൻ തീരങ്ങളിലാണ് പര്യവേഷണം നടത്തുക. കൊല്ലം തീരത്തുനിന്ന് 48 കിലോമീറ്റർ ദൂരത്താണ് പര്യവേഷണം.
കൊല്ലത്തിനു പുറമേ ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കൺ മേഖല എന്നിവിടങ്ങളിലാണ് പര്യവേഷണം നടത്തുക. രണ്ടിടത്തും പ്രാരംഭ നടപടികൾ ഡോൾഫിൻ ഡ്രില്ലിങ് എ.എസ്. കമ്പനി നേരത്തേ പൂർത്തിയാക്കി. ജലനിരപ്പിൽനിന്ന് ആറായിരം മീറ്റർവരെ ആഴത്തിലാണ് പര്യവേഷണത്തിനായി കൂറ്റൻ കിണറുകൾ നിർമിക്കുക. 2020-ൽ കൊല്ലം തീരം കേന്ദ്രമാക്കി ഓയിൽ ഇന്ത്യ പ്രാഥമിക പര്യവേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്താണ് ഇപ്പോൾ വിശദമായ പര്യവേഷണം നടത്തുന്നത്. വാതക-ഇന്ധന സാധ്യതകൾകൂടി പ്രതീക്ഷിച്ചാണ് പര്യവേഷണമെന്നാണ് വിവരം
പര്യവേഷണത്തിനുള്ള ഡ്രില്ലറുകൾ, കൂറ്റൻ പൈപ്പുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിക്കാൻ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ഡ്രില്ലിങ് പൈപ്പുകൾ സംഭരിക്കും. ഇതിനുള്ള കൂറ്റൻ യാർഡ്, പ്ലാന്റ്, പര്യവേക്ഷണ കപ്പലിനും ചെറുകപ്പലുകൾക്കും ടഗ്ഗുകൾക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, താത്കാലിക ഓഫീസ് മുറി തുടങ്ങിയ സംവിധാനങ്ങൾ കൊല്ലം പോർട്ടിൽ സ്ഥാപിക്കും.