KeralaLatest

സ്ഥലവും വീടും പാര്‍ട്ടിക്ക് ;വേണ്ടെന്ന് സി.പി.എം

“Manju”

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കി ശ്രദ്ധേയനായ കണ്ണൂരിലെ ബീഡി തൊഴിലാളിയാണ് ജനാര്‍ദ്ദനന്‍. ഇപ്പോള്‍ സ്വന്തം വീടും സ്ഥലവും പാര്‍ട്ടിയ്ക്ക് വേണ്ടി വിട്ടുകൊടുക്കാന്‍ പോവുകയാണെന്ന തീരുമാനവുമായി അദ്ദേഹം രംഗത്ത് വന്നിരുന്നു. എന്നാല്‍, ജനാര്‍ദ്ദനന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നതായി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. ജനാര്‍ദ്ദനന്റെ കുടുംബം അനാഥമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ജനാര്‍ദ്ദനന്റെ നല്ല മനസ്സിന് നന്ദി പറയുന്നുവെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

അതേസമയം ജനാര്‍ദ്ദനന്റെ തീരുമാനത്തിനെതിരെ മകള്‍ പാര്‍ട്ടിയെ സമീപിച്ചുവെന്നും ഇതോടെയാണ് ജനാര്‍ദ്ദനന്റെ വാഗ്ദാനം നിരസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വീടും പറമ്പും ഏതെങ്കിലും അനാഥാലയത്തിന് നല്‍കുമെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു. ജനാര്‍ദ്ദനനുമായി ഇന്ന് സി.പി.എം നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. കുടുംബത്തെ അനാഥമാക്കിയിട്ടുള്ള ഇത്തരം പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കരുതെന്നാണ് പാര്‍ട്ടി തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

വാക്സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയതോടെയാണ് ജനാര്‍ദ്ദനന്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിനുപിന്നാലെ ജനാര്‍ദ്ദനനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായിരുന്ന രണ്ട് ലക്ഷം രൂപയും സംഭാവന ചെയ്ത ജനാര്‍ദ്ദനെ മുഖ്യമന്ത്രിയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പേരുപോലും പുറത്ത് അറിയിക്കാതെയായിരുന്നു അന്ന് വാക്സിന്‍ ചലഞ്ചിനായി ജനാര്‍ദ്ദനന്‍ പണം നല്‍കിയത്.

അഞ്ച് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ അധ്വാനത്തില്‍ മിച്ചം വന്നതായിരുന്നു 2,00,850 രൂപ.
വാക്സീന്‍ സൗജന്യമായി നല്‍കുമെന്ന് വാക്കുനല്‍കിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു അന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞത്. വാക്സീന്‍ വാങ്ങാന്‍ തന്റെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും എടുത്ത് നല്‍കുമ്പോള്‍ സ്വന്തം പ്രശ്നങ്ങള്‍ ഒന്നും ജനാര്‍ദ്ദനന്‍ ഓര്‍ത്തില്ല. കേള്‍വി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങള്‍ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് യാതൊരു മടിയുമില്ലാതെ അദ്ദേഹം അന്ന് സംഭാവന നല്‍കിയത്.

Related Articles

Back to top button