വടകര ബലാത്സംഗം: ആരോപണവിധേയരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
വി.എം.സുരേഷ് കുമാർ
വടകര: വടകരയിൽ സിപിഎംഎം പ്രാദേശിക നേതാക്കൾ ബലാത്സംഗം ചെയ്തെന്ന പാർട്ടി പ്രവർത്തകയുടെ പരാതിയിൽ അറസ്റ്റ് ഇന്നുണ്ടായേക്കും. പരാതിക്കാരിയുടെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. വടകര പതിയാരക്കര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ലിജീഷിനുമെതിരെയാണ് പരാതി. ഇരുവർക്കുമെതിരെ വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബലാത്സംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
മൂന്ന് മാസം മുൻപാണ് സംഭവങ്ങളുടെ തുടക്കമെന്ന് രണ്ട് മക്കളുടെ അമ്മയായ സ്ത്രീയുടെ പരാതിയിൽ പറയുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. സംഭവം ഭർത്താവിനേയും നാട്ടുകാരേയും അറിയിക്കുമെന്ന് പറഞ്ഞ് തുടർന്നും ഇയാൾ വീട്ടമ്മയെ പീഡിപ്പിച്ചു. പിന്നീട് ഡിവൈഎഫ്ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങൾ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. തുടർച്ചയായ പീഡനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന ഇവർ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിന് ശേഷമാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സ്ത്രീയുടെ പരാതി വിശദമായി പരിശോധിച്ച പൊലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ ഇട്ടത്. അതേസമയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ പിന്നാലെ ബാബുരാജിനേയും ലിജീഷിനേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി ഗോപാലൻ മാസ്റ്റർ അറിയിച്ചു.