IndiaKeralaLatest

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നില്ല, കൂടുതല്‍ നിയന്ത്രണം കര്‍ശനമാക്കിയേക്കും.

“Manju”

തിരുവനന്തപുരം : രാജ്യത്ത് രണ്ടാം കൊവിഡ് തരംഗത്തിന്റെ അലയൊലികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ അവസാനിക്കുമ്ബോഴും കേരളത്തില്‍ രോഗവ്യാപനം കാര്യമായി കുറയുന്നില്ല. ഒന്നര മാസത്തോളം സംസ്ഥാനമൊട്ടാകെ അടച്ചിട്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചില്‍ താഴെ എത്തിക്കാനായത്. ടി പി ആര്‍ പത്തിന് അടുത്ത് എത്തിയതോടെയാണ് ഇളവുകള്‍ നല്‍കി തുടങ്ങിയത്. എന്നാല്‍ ഇത് ഭാരമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവ് നല്‍കണമോയെന്ന് തീരുമാനമെടുക്കും.
സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ടി പി ആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഓരോ ആഴ്ചയും വിലയിരുത്തലുകളും നടത്തിയിരുന്നു. എന്നാല്‍ ടി പി ആര്‍ 15ല്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാവും.
കഴിഞ്ഞ ദിവസം ടി പി ആര്‍ 9.63 ആയി കുറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും മരണ നിരക്ക് കൂടുതലാണ്. നൂറിന് മുകളില്‍ മരണസംഖ്യ ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. മൂന്നാം തരംഗം വരും എന്ന് വിദഗ്ദ്ധരടക്കം ഉറപ്പിക്കുമ്ബോള്‍ രണ്ട് തരംഗങ്ങള്‍ക്കിടയിലുള്ള കാലയളവ് വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. കടുത്ത നിയന്ത്രണങ്ങളാല്‍ മാത്രമേ ഇതു സാധിക്കുകയുള്ളു.
പൊതു ഗതാഗതമടക്കം ആരംഭിച്ചതോടെ നിരത്തുകളില്‍ വീണ്ടും തിരക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നഗര പ്രദേശങ്ങളില്‍ ഗതാഗത കുരുക്കും മുന്‍പത്തേ പോലെ കണ്ടുതുടങ്ങിയതും ഇതിന്റെ ലക്ഷണമാണ്.
ഇന്ന് നടക്കുന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സാദ്ധ്യത. ടി പി ആര്‍ എത്രയും വേഗം അഞ്ച് ശതമാനത്തില്‍ എത്തിക്കണം എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ നടപടികള്‍ കടുപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അഭിപ്രായം.

Related Articles

Back to top button