InternationalLatest

പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസര്‍ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു

“Manju”

കാബൂള്‍: പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസര്‍ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ നിലവിലെ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. റോയിട്ടേഴ്‌സ് ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്.
ഡാനിഷ് പകര്‍ത്തിയ രണ്ടാം കൊവിഡ് തരംഗത്തില്‍ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകള്‍ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ല്‍ റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ റിപ്പോര്‍ട്ടുകള്‍ക്കാണ് ഡാനിഷിനെ പുലിറ്റ്‌സര്‍ തേടിയെത്തിയത്. റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു.
അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്പിന്‍ ബൊല്‍ദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിര്‍ത്തില്ലെന്ന് നിലപാടിലാണ് താലിബാന്‍. യുദ്ധമേഖലകളില്‍ പലായനം തുടരുകയാണ്. ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ റോയിട്ടേഴ്‌സിനായി പകര്‍ത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്‌.

Related Articles

Back to top button