InternationalLatest

കൊറോണ വൈറസിന്റെ ഉത്ഭവം തേടി ഡബ്ല്യൂഎച്ച്ഒ വീണ്ടും ചൈനയിലേക്ക്

“Manju”

ജനീവ: കൊറോണ വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോകാരോഗ്യ സംഘടന. ചൈനയിലെ ലബോറട്ടറികളും മാർക്കറ്റുകളും ലക്ഷ്യംവെച്ചുള്ള അന്വേഷണമാണ് ഡബ്ല്യൂ എച്ച് ഒ മുന്നോട്ട് വച്ചിരിക്കുന്നത്. ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ആണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ള വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 2019ൽ മനുഷ്യരിൽ ആദ്യമായി കൊറോണ കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടുകളും പഠനത്തിന്റെ പരിധിയിൽ വരണമെന്നും ഗെബ്രിയേസസ് പറഞ്ഞു.

വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയ പ്രവർത്തനമാണെന്നും ഇതിൽ രാഷ്ട്രീയം കാണരുതെന്നും ഗബ്രിയേസസ് ആവശ്യപ്പെട്ടു. ചൈന സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടത്തിലുള്ള വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിനായി ലോക ആരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇത് പ്രകാരം വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കൊറോണ വൈറസ് പ്രവേശിച്ചത് എന്ന നിഗമനത്തിലാണ് എത്തിയത്.

അതേസമയം ലോകരാജ്യങ്ങളിൽ നിന്ന് വിമർശനം നേരിടേണ്ടി വന്നതോടെയാണ് ചൈനയ്‌ക്കെതിരെ അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയ്യാറായത്. ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുന്നതിൽ ചൈന പരാജയപ്പെട്ടുവെന്നാണ് ആരോപണം. കൊറോണ വൈറസ് പടർന്നുപിടിച്ചതിൽ വുഹാൻ മാർക്കറ്റിനു പങ്കുണ്ടെന്നും ഇതെക്കുറിച്ചു കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button