രണ്ട് കോടി ചിലവിട്ട് ക്ഷേത്രം നിർമ്മിച്ച് ക്രിസ്ത്യൻ വ്യവസായി
ബംഗളൂരു : ഉഡുപ്പിയിൽ സിദ്ധി വിനായക ക്ഷേത്രം നിർമ്മിച്ച് ക്രിസ്ത്യൻ വ്യവസായി. 77കാരനായ ഗബ്രിയേൽ നസരേത് ആണ് ഉഡുപ്പിയിൽ കോടികൾ ചിലവിട്ട് ക്ഷേത്രം നിർമ്മിച്ചത്. ഭഗവാൻ സിദ്ധി വിനായകന്റെ കടുത്ത ഭക്തൻ കൂടിയാണ് അദ്ദേഹം.
രണ്ട് കോടി ചിലവിട്ടാണ് ഗബ്രിയേൽ ക്ഷേത്രം നിർമ്മിച്ചത്. പാരമ്പര്യമായി ലഭിച്ച 25 സെന്റ് ഭൂമിയിലാണ് ക്ഷേത്രം. കറുത്ത നിറത്തിലുള്ള 36 ഇഞ്ച് വലിപ്പമുള്ള ഗണേഷ വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ക്ഷേത്രത്തിന് സമീപമായി പൂജാരിയ്ക്കുള്ള വീടും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. മൂന്നംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതല. പ്രദേശത്തെ പ്രമുഖ എൻജീനിയർ നാഗേഷ് ഹെഗ്‌ഡേ, രത്‌നാകർ കുക്യൻ, ഗബ്രിയേലിന്റെ സുഹൃത്ത് സതീഷ് ഷെട്ടി എന്നിവരാണ് സമിതിയിൽ ഉള്ളത്.
കഴിഞ്ഞ 60 വർഷമായി സിദ്ധി വിനായക ഭഗവാന്റെ കടുത്ത ഭക്തനാണ് താനെന്ന് ഗബ്രിയേൽ പറഞ്ഞു. 1959 ൽ എസ്എസ്എൽസി പാസായതിന് പിന്നാലെ ജോലി അന്വേഷിച്ച് മുംബൈയിൽ പോയി. അന്ന് കേവലം 14 വയസ്സാണ് പ്രായം. അവിടെയെത്തിയ താൻ കഴിഞ്ഞിരുന്നത് പ്രഭാദേവിയിലായിരുന്നു. അപ്പോൾ മുതലാണ് സിദ്ധി വിനായകന്റെ ഭക്തനായത്. അക്കാലത്ത് എന്നും ക്ഷേത്ര ദർശനം നടത്താറുണ്ട്. എല്ലാ ഐശ്വര്യങ്ങൾക്കും, ഉയർച്ചയ്ക്കും പിന്നിൽ ഭഗവാൻ സിദ്ധി വിനായകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.