ചൈനീസ് വാക്‌സിൻ ആന്റിബോഡിയ്‌ക്ക് ആറ് മാസം പോലും ആയുസില്ലെന്ന് പഠനം
ബെയ്ജിംഗ് : ചൈനീസ് വാക്‌സിൻ ചൈനയിൽ നിർമ്മിച്ച ഉപകരണങ്ങളെ പോലെതന്നെയെന്ന് ആക്ഷേപം. വാക്‌സിന് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ഷേപവുമായി ആളുകൾ രംഗത്തെത്തിയത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സിനോവാക് ബയോടെക്കിന്റെ കൊറോണ പ്രതിരോധ വാക്‌സിന് ഫലപ്രാപ്തി കുറവാണെന്നാണ് പഠനം. ചൈനീസ് ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
രാജ്യത്തെ 18 നും 59 നും ഇടയിൽ പ്രായമുള്ളവരുടെ രക്ത സാമ്പിളുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കൊറോണ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരിലായിരുന്നു പഠനം. എന്നാൽ ഇവരുടെ ശരീരത്തിൽ നിർമ്മിതമായ ആന്റിബോഡി ആറ് മാസം പോലും നീണ്ടുനിൽക്കില്ലെന്ന് വ്യക്തമായി. ചുരുക്കം ചിലരുടെ ശരീരത്തിൽ മാത്രമാണ് ആവശ്യത്തിന് ആന്റിബോഡി ഉണ്ടായിരുന്നത്. എന്നാൽ സിനോവാക്കിന്റെ മൂന്നാമത്തെ ഡോസ് സ്വീകരിച്ചവരിൽ 28 ദിവസത്തിന് ശേഷം ആന്റി ബോഡി അളവിൽ മൂന്ന് മുതൽ അഞ്ച് മടങ്ങ് വർദ്ധനവുണ്ടായിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നു. അതിനാൽ നിലവിൽ ബൂസ്റ്റർ ഡോസ് നൽകേണ്ടിവരുമോ എന്ന ആശങ്കയിലാണ് ചൈന.
അതേസമയം ചൈനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച രാജ്യങ്ങളും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈന, ബ്രസീൽ, ഇന്തോനേഷ്യ, ചിലി എന്നീ രാജ്യങ്ങളിൽ സിനോവാക് ഒരു ബില്യൺ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്. പല രാജ്യങ്ങളിലും വാക്‌സിൻ ക്ഷാമം നേരിട്ടതോടെ ചൈനയിൽ നിന്നും വാക്‌സിൻ വാങ്ങാൻ നിർബന്ധിതരാകുകയായിരുന്നു. പാകിസ്താനിൽ വിതരണം ചെയ്തിരിക്കുന്നതും ചൈനീസ് വാക്‌സിനാണ്. ചൈനീസ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയ രാജ്യങ്ങളിൽ കൊറോണ വ്യാപനം വർദ്ധിച്ചുവരികയാണ് എന്നുള്ള കണക്കുകളും നേരത്തെ പുറത്തുവന്നിരുന്നു.