InternationalLatest

ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ല: പരിശോധന ഏജന്‍സി

“Manju”

ടോക്യോ: വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ചൈനീസ് താരം ഉത്തേജക മരുന്ന് സ്വീകരിച്ചിട്ടില്ലെന്ന് പരിശോധനാ ഏജന്‍സി. ഇതോടെ ഇന്ത്യയുടെ മീരഭായ് ചാനു നേടിയ വെള്ളിമെഡല്‍ സ്വര്‍ണമാകില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. നേരത്തെ ചാനുവിന് സ്വര്‍ണം ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.

ചൈനീസ് താരത്തോട് ടോക്യോയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്നും പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സ്വര്‍ണം നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ ചൈീസ് താരം ഉത്തേജകമൊന്നും ഉപയോഗിച്ചിട്ടില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്താരാഷ്‌ട്ര പരിശോധന ഏജന്‍സിയാണ് (ഐടിഎ) ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

ഷിഹൂയി ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും ഏജന്‍സി അറിയിച്ചു. ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കി വെക്കാറില്ലെന്നും ഏജന്‍സി. സ്വര്‍ണ്ണം നേടിയ ഒരു അത്‌ലറ്റ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വെള്ളി നേടിയ അത്‌ലറ്റിനാകും സ്വര്‍ണ്ണമെഡല്‍ നല്‍കുക. എന്നാലിവിടെ ആ പരിശോധനയുടെ ആവശ്യമില്ലെന്നാണ് വിവരം.

സ്‌നാച്ചില്‍ 87 കിലോ ഭാരവും ജെര്‍ക്കില്‍ 115 കിലോ ഭാരവും ഉയര്‍ത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്. ചാനു കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയിരുന്നത്. ഒളിമ്പിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ്.

Related Articles

Back to top button