ബജരംഗ് പുനിയക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന
ന്യൂഡൽഹി : ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ആറാം മെഡൽ സമ്മാനിച്ച ബജരംഗ് പുനിയക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഒളിമ്പിക്ക്‌സ് ഗുസ്തിയിൽ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈലിൽ കസാഖിസ്താൻ താരത്തെ മലർത്തിയടിച്ചാണ് ബജരംഗ് പുനിയ വെങ്കല മെഡൽ സ്വന്തമാക്കിയത്. രാജ്യത്തിന്റെ അഭിമാനമായി മാറിയ താരത്തിന് 2.5 കോടി രൂപ സമ്മാനമായി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചു.
ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ പുനിയക്ക് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചു. ഗുസ്തി മത്സരത്തിൽ മെഡൽ നേടിയ പുനിയ രാജ്യത്തെ ജനങ്ങളുടെ ഹൃദയം കവർന്നു എന്ന് ഖട്ടാർ പറഞ്ഞു. ഇതിന പിന്നാലെയാണ് അദ്ദേഹം പാരിതോഷികം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന്റെ നയം അനുസരിച്ച് താരത്തിന് സർക്കാർ ജോലി നൽകും. ഇത് കൂടാതെ പുനിയക്ക് ഹരിയാനയിൽ എവിടേയും പകുതി വിലയ്‌ക്ക് സ്ഥലം വാങ്ങാനും സർക്കാർ അനുമതി നൽകും. പുനിയയുടെ സ്വന്തം ഗ്രാമമായ ജജ്ജാറിലെ ഖുദാനിൽ ഒരു ഗുസ്തി സ്റ്റേഡിയം നിർമ്മിക്കുമെന്നും ഖട്ടാർ അറിയിച്ചു.
നേരത്തെ ഒളിമ്പിക്‌സിലെ ഗുസ്തി മത്സരത്തിൽ വെള്ളി നേടിയ രവി കുമാർ ദാഹിയക്കും ഹരിയാന സർക്കാർ പാരിതോഷികം നൽകിയിരുന്നു. 4 കോടി രൂപയും എ ക്ലാസ് സർക്കാർ ജോലിയുമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.