KeralaLatest

തവണ വ്യവസ്ഥയില്‍ ഫര്‍ണീച്ചര്‍ സര്‍ക്കാര്‍ സ്ഥാപനം വീട്ടിലെത്തിക്കും

“Manju”

കതിരൂര്‍: ദേശീയ അംഗീകാരം നേടിയ റബ്‌കോ ഫര്‍ണിച്ചറുകള്‍ കുടുംബശ്രീ വഴി ഇനി വീടുകളിലേക്കെത്തും. പഞ്ചായത്ത് സി.ഡി.എസുമായി കൈകോര്‍ത്ത് തവണവ്യവസ്ഥയില്‍ ഫര്‍ണിച്ചര്‍ വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി.
റബ്‌കോ കുടുംബശ്രീ സംരംഭം ആദ്യഘട്ടത്തില്‍ ചെയര്‍മാന്‍ കാരായി രാജന്റെ സ്വന്തം പഞ്ചായത്തായ കതിരൂരിലാണ് നടപ്പാക്കുക. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയാകെ വ്യാപിപ്പിക്കും.
മാസം അഞ്ഞൂറ് രൂപ പ്രകാരം 30 മാസം തുക അടച്ചാല്‍ 18,000 രൂപയുടെ റബ്‌കോ ഫര്‍ണിച്ചര്‍ ലഭിക്കും. പദ്ധതിയില്‍ അംഗമായി ചേരുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
പഞ്ചായത്ത് സി.ഡി.എസിന് കീഴില്‍ നൂറ് അംഗങ്ങളുള്ള യൂണിറ്റായാണ് ഫര്‍ണിച്ചര്‍ വായ്പ പദ്ധതി നടപ്പാക്കുന്നത്. നൂറ് അംഗങ്ങളുള്ള എത്ര യൂണിറ്റും പഞ്ചായത്തുകളില്‍ രൂപീകരിക്കാം. നറുക്കെടുപ്പിലൂടെ ഓരോയൂണിറ്റിലും 20 പേര്‍ക്ക് 200 രൂപയുടെ റബ്‌കോ ഉത്പന്നങ്ങള്‍ എല്ലാമാസവും നല്‍കും. ആറാംമാസം സ്‌പെഷ്യല്‍ നറുക്കെടുപ്പിലൂടെ റബ്‌കോ സഫയര്‍ കിടക്കയും പന്ത്രണ്ടാംമാസം റബ്കോ റോക്കര്‍ ചെയറും ഓരോ ആള്‍ക്ക് ലഭിക്കും. 18ാം മാസം മെഗാ നറുക്കെടുപ്പില്‍ റബ്‌കോ ദിവാന്‍കോട്ടും ബംബര്‍ സമ്മാനമായി ഒരുപവന്‍ സ്വര്‍ണ്ണനാണയവുമുണ്ട്.
ഫര്‍ണിച്ചര്‍ വായ്പ പദ്ധതി അംഗങ്ങളില്‍നിന്ന് മാസം തുക ശേഖരിക്കാനും റബ്‌കോ അക്കൗണ്ടില്‍ അടയ്ക്കാനുമുള്ള ചുമതല സി.ഡി.എസ് ചെയര്‍പേഴ്സണാണ്. എല്ലാമാസവും 15ന് സി.ഡി.എസ് ആസ്ഥാനത്ത് പ്രോത്സാഹന സമ്മാനത്തിനായി നറുക്കെടുപ്പ് നടത്തും.
വിപണിയെ ജനകീയമാക്കുന്നു
റബ്‌കോ ഫര്‍ണിച്ചര്‍ വായ്പ പദ്ധതിയില്‍ കതിരൂര്‍ സഹകരണ ബാങ്കിന്റെ മാതൃകയാണ് റബ്‌കോ കുടുംബശ്രീ സംരംഭത്തിനും പ്രചോദനമായത്. റബ്‌കോ ഫര്‍ണിച്ചര്‍ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമിന് മികച്ച പ്രതികരണമാണ് കതിരൂരിലുണ്ടായത്. ബാങ്കിലെ ബില്‍ കളക്ടര്‍മാര്‍ മുഖേനയാണ് തവണസംഖ്യ ശേഖരിച്ചത്. വിപണി വിപുലപ്പെടുത്തി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് റബ്‌കോയുടെ ലക്ഷ്യം.

Related Articles

Back to top button