IndiaLatest

ഒമിക്രോണ്‍ ഇന്ത്യയിലും

“Manju”

ബെംഗളൂരു: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും. കര്‍ണാടകയില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുമായി പ്രാഥമിക സമ്പര്‍ക്കം ഉള്ളവര്‍ ക്വറന്റീനില്‍ പോയിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലം അറിയിച്ചു. 66, 46 വയസുള്ള രണ്ട് പുരുഷന്മാരിലാണ് രോഗം സ്ഥിരീകരിച്ചത്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി പ്രാഥമിക സമ്പര്‍ക്കം ഉള്ളവരെ നിരീക്ഷിച്ച്‌ വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പത്ത് പേരുടെ പരിശോധനാഫലം കൂടി പുറത്തുവരാനുണ്ട്. കോവിഡ് പരിശോധന കൂട്ടാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അതേസമയം, കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നിസാരക്കാരനല്ലെന്ന് റിപ്പോര്‍ട്ട്. വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി വ്യക്തമാക്കുന്നു. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Related Articles

Back to top button