കല്‍പറ്റ: ഓണം ബംപര്‍ സെയ്തലവിക്ക്അടിച്ചുവെന്നറിയിച്ച് ലോട്ടറി ടിക്കറ്റ് വാട്‌സാപ്പില്‍ അയച്ചത് സുഹൃത്ത് അഹമ്മദ് ആണ്. അദ്ദേഹം അങ്ങനെ ചെയ്തത് തമാശയ്ക്കായിരുന്നെന്ന് വെളിപ്പെടുത്തിയതോടെ എല്ലാ വാദങ്ങളും ഭംഗിയായി അവസാനിക്കുമെന്നാണ് കരുതുന്നത്. സെയ്തലവിക്കു ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നും ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് തന്റെ കയ്യില്‍ ഇല്ലെന്നും അഹമ്മദ് പറഞ്ഞതോടെയാണ് ഓണം ബംപറിലെ സംശയങ്ങള്‍ തീരുന്നത്. ഒരാള്‍ സമൂഹമാധ്യമത്തില്‍ ഇട്ട ടിക്കറ്റിന്റെ പടം സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. സുഹൃത്ത് വഴി ടിക്കറ്റെടുത്തെന്ന് സെയ്തലവി നുണ പറയുകയാണെന്നും അഹമ്മദ് പറയുന്നു. എന്നാല്‍ തിരുവോണം ബംപര്‍ സമ്മാനം കിട്ടിയത് എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ്.
12 കോടി രൂപയുടെ കേരള ലോട്ടറി ഓണം ബംപര്‍ മരട് പനോരമ നഗര്‍ പൂപ്പനപ്പറമ്പില്‍ പി.ആര്‍. ജയപാലന് (56) എന്നു വ്യക്തമായത് ഇന്നലെ വൈകുന്നേരമാണ്. ഓട്ടോ ഡ്രൈവറായ ജയപാലന്‍ സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. ടിവി വാര്‍ത്തയിലൂടെ ഒന്നാം സമ്മാനം തന്റെ ലോട്ടറിക്കാണെന്നു മനസ്സിലാക്കിയപ്പോള്‍ കുടുംബത്തിലെ ചിലര്‍ക്കു മാത്രം സൂചന നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ചിലര്‍ അവകാശവാദവുമായി മുന്നോട്ടു വന്നതോടെയാണു വിവരം പുറത്തറിയിക്കാതിരുന്നതെന്നു ജയപാലന്‍ പറയുന്നു. കനറാ ബാങ്കിന്റെ മരട് ശാഖയില്‍ ടിക്കറ്റ് കൈമാറി. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായപ്പോഴേക്കും വൈകുന്നേരമായി. അതിനു ശേഷമാണു ബന്ധുക്കളെ അറിയിച്ചത്.
തൊണ്ണൂറ്റിനാലുകാരിയായ അമ്മ ലക്ഷ്മിയുമൊത്താണ് ജയപാലന്റെ താമസം. ചോറ്റാനിക്കര പടിയാര്‍ മെമോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളജിലെ ജീവനക്കാരി മണിയാണ് ഭാര്യ. മക്കള്‍: വൈശാഖ് (ഇലക്‌ട്രീഷന്‍), വിഷ്ണു (ഹോമിയോ ഡോക്ടര്‍). മരുമകള്‍: കാര്‍ത്തിക. പേരക്കുട്ടി: വൈശ്വിക. വീട് വയ്ക്കാനും ഓട്ടോറിക്ഷ വാങ്ങാനും മറ്റുമായി ബാങ്കില്‍ ലക്ഷങ്ങളാണു കടമുള്ളത്. അതു വീട്ടണം. മക്കള്‍ക്കു വീടു വച്ചു കൊടുക്കണം. കഷ്ടപ്പാടിലൂടെ വളര്‍ന്നതാണ്. മദ്യപാനമോ പുകവലിയോ ഇല്ലാത്തതിനാല്‍ പണം ധൂര്‍ത്തടിക്കില്ല. മറ്റു വലിയ സ്വപ്നങ്ങളൊന്നുമില്ല. പണം നല്ല നിലയില്‍ പ്രയോജനപ്പെടുത്തും-ജയപാലന്‍ പറയുന്നു.
ദുബായക്കാരന്‍ അവകാശ വാദവുമായി എത്തിയതോടെ ലോട്ടറിയടിച്ച ഭാഗ്യശാലിയെ തേടി പൊലീസും നെട്ടോട്ടമോടി. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് സെയ്ദലവി വെളിപ്പെടുത്തിയതോടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സന്ദേശവും കോഴിക്കോട്, വയനാട് ജില്ലകളിലേക്കെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് യഥാര്‍ഥ വിജയി എറണാകുളത്ത് പ്രത്യക്ഷപ്പെട്ടത്.
ഈ സാഹചര്യത്തില്‍ സെയ്തലവി തന്നെ ചതിച്ചവരെ കുടുക്കാനുള്ള തീരുമാനത്തിലാണ്, എന്നാല്‍, ടിക്കറ്റെടുക്കാന്‍ അഹമ്മദിന് പണം നല്‍കിയതിന് തെളിവുണ്ടെന്ന് സെയ്തലവി പറഞ്ഞു. ടിക്കറ്റ് എടുത്ത ശേഷം ആദ്യം അയച്ച മെസേജ് ഡിലീറ്റായി. 12ാം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചിലര്‍ ചേര്‍ന്നു പറ്റിച്ചതാണെന്നും സെയ്തലവി ആരോപിച്ചു. യഥാര്‍ഥ ഭാഗ്യവാനെ കണ്ടെത്തിയതിന് പിന്നാലെയാണ് സെയ്തലവിയുടെ പ്രതികരണം. ദുബായില്‍ ഹോട്ടല്‍ ജീവക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി, പതിവായി ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്നെന്നും അടുത്ത ബന്ധുവായ ഒരാള്‍ സമ്മാനം ലഭിച്ചതായി അറിയിച്ചുവെന്നും പറഞ്ഞിരുന്നു. അതേസമയം, കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബഷീര്‍ പറഞ്ഞു.
വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യം പരാതിയില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ പ്രവാസികള്‍ക്ക് അടക്കം ഒട്ടേറെ പേര്‍ക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു. കൂട്ടത്തിലൊരാളെ ഇത്തരത്തില്‍ പറ്റിച്ചതില്‍ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ഈ ഭാഗ്യം ലഭിച്ചെന്നു കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ബഷീര്‍ വ്യക്തമാക്കി.
ആദ്യം ബാങ്കും വിശ്വസത്തിലെടുത്തില്ല : പ്രത്യേകിച്ചു സന്തോഷമൊന്നും ഇല്ലെന്ന് 12 കോടിയുടെ ഓണം ബംപറടിച്ച മരട് സ്വദേശി ജയപാലന്റെ പ്രതികരണം. തന്നെ സഹായിക്കാന്‍ ആരുമില്ലാത്തതിനാല്‍ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ സമ്മാനം. താന്‍ ഈശ്വര വിശ്വസിയാണ്. കുറച്ചു കടങ്ങള്‍ ഉള്ളതു തീര്‍ക്കണം, സ്ഥലത്തിന്റെ കുറച്ചു തര്‍ക്കമുണ്ട് അതും തീര്‍ക്കണം, പെങ്ങമ്മാരെ ഉള്‍പ്പെടെ സഹായിക്കുകയും വേണം. താന്‍ ഈശ്വര ഭക്തനാണ്. വേറെ എന്തു ചെയ്യണമെന്നതു പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒന്നാം സമ്മാനം അടിച്ച വിവരം കഴിഞ്ഞദിവസം തന്നെ അറിഞ്ഞെങ്കിലും തനിക്കു കുറെ കാര്യങ്ങള്‍ ചെയ്യാനുള്ളതിനാലാണ് പുറത്തു പറയാതിരുന്നത്. പുറത്തറിഞ്ഞാല്‍ ഏറെ പേര്‍ ചോദ്യങ്ങളുമായി എത്തും. അവര്‍ക്കു മറുപടി നല്‍കി നിന്നാല്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്കു സമയം കിട്ടില്ല. ഇന്നു പത്രം വന്നപ്പോള്‍ അതു നോക്കി ഉറപ്പു വരുത്തിയ ശേഷം 11 മണിക്ക് മരട് കാനറാ ബാങ്കിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
പലഭാഗത്തുനിന്നും ഒന്നാം നരിന്റെ അവകാശവാദം ഉന്നയിച്ച് പലരും വന്നപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒറിജിനല്‍ ടിക്കറ്റ് കയ്യിലുള്ളപ്പോള്‍ എന്തിനാണു പേടിക്കുന്നത് എന്നാണു ചിന്തിച്ചത്. ഓണം ബംപറിന്റെ ഒരേ ഒരു ടിക്കറ്റ് മാത്രമാണ് എടുത്തത്. ഇതോടൊപ്പം സാധാരണ അഞ്ചു ടിക്കറ്റുകള്‍ കൂടി എടുത്തിരുന്നു. ഫാന്‍സി നമ്ബര്‍ പോലെ തോന്നിയതുകൊണ്ടാണ് ഈ ടിക്കറ്റെടുത്തത്. 32 വര്‍ഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. ഇതിനിടെ പലയിടത്തുനിന്നും ടിക്കറ്റുകള്‍ എടുക്കാറുണ്ട്. അതിനു ബംപര്‍ ടിക്കറ്റ് എന്നൊന്നും ഇല്ല. നേരത്തേ അഞ്ഞൂറും ആയിരവും ഒക്കെ അടിച്ചിട്ടുണ്ട്. അയ്യായിരും രൂപ വരെ സമ്മാനം കിട്ടിയിട്ടുണ്ട്. ഇത് ആദ്യമായാണ് ബംപറടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അച്ഛന് കാനറാ ബാങ്കിലാണ് അക്കൗണ്ട് ഉള്ളത്. അതുകൊണ്ടാണ് അവിടെ ടിക്കറ്റ് കൈമാറിയത്. ബാങ്കുകാര്‍ക്കും ആദ്യം വിശ്വാസമുണ്ടായില്ല. പിന്നീട് ഉറപ്പു വരുത്തിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്. ഇത്തരത്തില്‍ ആദ്യമായി ടിക്കറ്റ് സൂക്ഷിക്കേണ്ടി വന്നതിനാല്‍ അതിന്റെ നടപടിക്രമങ്ങളും അറിവുണ്ടായിരുന്നില്ല. അതെല്ലാം നോക്കി മനസ്സിലാക്കിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്’- അദ്ദേഹം പറഞ്ഞു.
കള്ളപ്പണ മാഫിയകളുടെ പ്രവര്‍ത്തനം : കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടയിലുണ്ടായോ എന്നാണ് സംശയം. എറണാകുളം തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റില്‍ ബംബറടിച്ചതായി വയനാട് സ്വദേശിയായ ദുബായിലെ ജോലിക്കാരന്‍ അവകാശപ്പെട്ടപ്പോള്‍തന്നെ ആശയക്കുഴപ്പമായി. ഇതിനിടെ തൃപ്പൂണിത്തുറ, കായംകുളം സ്വദേശികള്‍ക്കും ബംബറടിച്ചെന്ന വ്യാജപ്രചാരണവും സംശയം കൂട്ടി.
ഭാഗ്യക്കുറി വില്‍പ്പനയിലൂടെ കോടികളുടെ ഒന്നാം സമ്മാനമടിക്കുന്നവരെ കള്ളപ്പണ ഇടപാടുകാര്‍ സമീപിക്കാറുണ്ട്. സഹകരിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് സമ്മാനമടിച്ച ടിക്കറ്റ് വാങ്ങുകയും പണം ‘ബ്ലാക്ക്’ ആയി കൈമാറുകയും ചെയ്യും. കമ്മിഷനും നികുതിയുമെല്ലാം കിഴിച്ച് സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തുകയെക്കാള്‍ അല്പം കൂടുതല്‍ നല്‍കുകയും ചെയ്യും. യഥാര്‍ഥ ഒന്നാംസമ്മാനക്കാരന്‍ പിന്നെ ചിത്രത്തിലേ ഉണ്ടാവുകയില്ല. സമ്മാനടിക്കറ്റ് ബാങ്കുകളില്‍ ഹാജരാക്കുന്നത് കള്ളപ്പണക്കാരോ അവരുടെ ഏജന്റുമാരോ ആയിരിക്കും. ഇത്തവണയും അവകാശവാദങ്ങളില്‍ സംശയങ്ങളുണ്ടെങ്കിലും പരാതിയുണ്ടെങ്കില്‍മാത്രമേ കേസെടുത്ത് അന്വേഷിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.