ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിലെ രണ്ടാം പോരാട്ടത്തിൽ പാക്കിസ്ഥാനെ നൂറു റൺസിലെത്തും മുൻപേ പുറത്താക്കി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 99 റൺസിനു പുറത്തായി. 30 പന്തുകൾ നേരിട്ട് 32 റൺസെടുത്ത മുനീബ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.
ഒരു റണ്ണെടുക്കും മുൻപേ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റു വീഴ്ത്തിയ ഇന്ത്യ കൃത്യമായ ഇടവേളകളില്‍ പാക്ക് ബാറ്റർമാരെ പുറത്താക്കിക്കൊണ്ടിരുന്നു. ആലിയ റിയാസ് (22 പന്തിൽ 18), ബിസ്മ മറൂഫ് (19 പന്തിൽ 17), ആയിഷ നസീം (9 പന്തിൽ പത്ത്), ഒമൈമ സുഹൈൽ (13 പന്തിൽ 10) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.
ഇന്ത്യയ്ക്കായി സ്നേഹ് റാണയും രാധ യാദവും രണ്ടു വിക്കറ്റു വീതം വീഴ്ത്തി. രേണുക സിങ്, മേഘ്ന സിങ്, ഷഫാലി വർമ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ടിരുന്നു.