ഷില്ലോംഗ്: മേഘാലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ‘അമൃത് കലശ് യാത്ര’ സംഘടിപ്പിച്ച് അതിര്‍ത്തി സുരക്ഷാ സേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേരി മട്ടി മേരാ ദേശ് പ്രചാരണത്തിന്റെ കീഴിലാണ് സുരക്ഷാ സേനയുടെ യാത്ര. ഇതിന്റെ ഭാഗമായി രാജ്യത്തിനായി വീരമൃത്യു വരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് സെപ്റ്റംബര്‍ 28-നാണ് ബിഎസ്‌എഫ് അമൃത് കലശ് യാത്ര സംഘടിപ്പിച്ചത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കും സംഭാവന നല്‍കിയ ധീരരായ സൈനികരുടെയും ഇന്ത്യൻ പൗന്മാരുടെയും ത്യാഗങ്ങള്‍ക്കുള്ള അര്‍പ്പണമാണ് അമൃത് കലശ് യാത്ര. കിഴക്കൻ ഖാസി ഹില്‍സ്, പടിഞ്ഞാറൻ ജയന്തിയാ ഹില്‍സ് തുടങ്ങിയ ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളായ ലിംഗാട്ട്, പിര്‍ദ്വാ, ഉംസിയേം, ദവ്കി, കോങ്‌വാങ്, എന്നിവിടങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ചാണ് സൈന്യം യാത്ര സംഘടിപ്പിച്ചത്. നിരവധി ഗ്രാമീണരും അവരുടെ ദേശ സ്‌നേഹം പ്രകടിപ്പിച്ച് പരിപാടിയില്‍ പങ്കെടുത്തെന്നും സുരക്ഷാ സേന അറിയിച്ചു.