India

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് എന്തിന്?

“Manju”

വളരെയേറെ താൽപര്യത്തോടെയാണ് എല്ലാവരും വിവിധതരം വളർത്തുമൃഗങ്ങളെ വീടുകളിൽ പരിപാലിക്കുന്നത്. സന്തതസഹചാരിയായും സുഹൃത്തായും കാവലാളായും ഉപജീവനമാർഗമായും ഒട്ടേറെ മൃഗങ്ങളെ മനുഷ്യർ ഇണക്കിയെടുത്തിട്ടുണ്ട്. മനുഷ്യർക്ക് വളർത്തുമൃഗങ്ങളുമായിട്ടുള്ള അഭേദ്യമായ ഈ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്.ആദിമകാലത്ത് വേട്ടയാടലിൽ തുടങ്ങി ഇന്ന് വീട്ടിലെ ഒരംഗത്തെ പോല ആയിരിക്കുന്ന്ു വളർത്തു മൃഗങ്ങൾ. വളർത്തുമൃഗങ്ങൾക്ക് ആവശ്യമായിട്ടുള്ള ഭക്ഷണം നൽകുകയും, സുരക്ഷിതമായ സാഹചര്യവും പരിപാലനവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. മാത്രവുമല്ല, പക്ഷിമൃഗാദികളെ വളർത്തുന്നതിന് നമ്മുടെ രാജ്യത്ത് നിലവിലുള്ള ലൈസൻസ് നിയമങ്ങൾ നാം പാലിക്കുകയും വേണം.

ഇപ്പോൾ നായ്‌ക്കളും പൂച്ചകളും ഉൾപ്പെടെ വളർത്തുമൃഗങ്ങൾക്കു ലൈസൻസ് നിർബന്ധമാക്കുകയാണ് സർക്കാർ.മൃഗപരിപാലനം മെച്ചപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സുരക്ഷിതമായി വളർത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിച്ചേർന്നത് അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളിലും, പരിസരത്തും വ്യവസായ അടിസ്ഥാനത്തിൽ കോഴി, പശു ഫാമുകൾ ആരംഭിച്ചത് പരിസരവാസികളുടെ പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അടിമലത്തുറയിൽ ബ്രൂണോ എന്ന വളർത്തുനായ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി നിർദ്ദേശം.ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസൻസെടുക്കാൻ. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ പൊതുനോട്ടീസ് പുറപ്പെടുവിക്കാൻ സംസ്ഥാനസർക്കാർ നിർദേശം നൽകി കഴിഞ്ഞു. എല്ലാ വർഷവും ലൈസൻസ് പുതുക്കുന്ന രീതിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. നിലവിൽ പഞ്ചായത്തുകളിൽ നായ്‌ക്കളെയും പന്നിക!ളെയും വളർത്തുന്നതിനും നഗരസഭകളിൽ നായ്‌ക്കളെ വളർത്തുന്നതിനും ലൈസൻസ് നൽകാൻ നിയമമുണ്ട്. പഞ്ചായത്തുകളിൽ ലൈസൻസില്ലാതെ നായ്‌ക്കളേയും പൂച്ചകളേയും വളർത്തിയാലും ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാലും 250 രൂപയാണ് പിഴ. പിഴത്തുക വർധിപ്പിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.

നായ, പൂച്ച, ലൗ ബേർഡ്‌സ് തുടങ്ങിയവയെ ഓമന മൃഗങ്ങളുടെയും പശു, ആട്, എരുമ, പന്നി, മുയൽ, കോഴി, താറാവ് എന്നിങ്ങനെ പാൽ, മുട്ട, മാംസം എന്നിവയ്‌ക്ക് വേണ്ടി വളർത്തുന്നവയെ വളർത്ത് മൃഗങ്ങളുടെയും പക്ഷികളുടെയും പട്ടികയിലാണ് മൃഗ സംരക്ഷണ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്.

തീരുമാനത്തിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. വളർത്തു മൃഗങ്ങൾക്കെല്ലാം ലൈസൻസ് എന്നത് സർക്കാരിന്റെ ലൈസൻസ് രാജാണ് കാണിക്കുന്നതെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പൂച്ച പോലെയുള്ള മൃഗങ്ങൾ അങ്ങനെ ഒരു വീട്ടിലും സ്ഥിരമായി നിൽക്കണമെന്നില്ല. ഈ സാഹചര്യത്തിൽ ലൈസൻസ് ആരെടുക്കുമെന്ന രസകരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ആവശ്യമാണ്. എന്തായാലും കോടതിയുടെ നിർദ്ദേശത്തോടെ ഉയർന്നു വന്ന ഈ സാഹചര്യം മലയാളികൾ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം

Related Articles

Back to top button