AlappuzhaKeralaLatest

ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. മുല്ലപ്പെരിയാറും തുറന്നേക്കുമെന്നാണ് സൂചന. പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എറണാകുളത്തും തൃശൂരിലും ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കണ്ണൂര്‍ ഇരിക്കൂറില്‍ മൂന്ന് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. പെടയങ്കോട് സ്വദേശി സാജിദിന്റെ മകന്‍ നസലാണ് മരിച്ചത്.

തൃശൂര്‍ വേളൂക്കര പട്ടേപ്പാടത്ത് മൂന്നു വയസ്സുള്ള കുട്ടിയെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. അലങ്കാരത്ത്പറമ്ബില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍ ആണ് രാവിലെ ഒഴുക്കില്‍പ്പെട്ടത്. വീട്ടില്‍ കുളിപ്പിക്കാനായി നിര്‍ത്തിയ സമയത്ത് കുട്ടി പെട്ടന്ന് ഓടുകയും തൊട്ടടുത്തുള്ള തോട്ടില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അമ്മയും കൂടെ ചാടിയെങ്കില്ലും കുട്ടി ഒഴുകിപ്പോവുകയായിരുന്നു.

അപ്പര്‍കുട്ടനാട്ടിലെ തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ കനത്തമഴയാണ്. മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല, വെണ്‍മണി, ചെറിയനാട് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അച്ചന്‍കോവില്‍, കുട്ടമ്ബേരൂരാര്‍, പുത്തനാര്‍ എന്നിവ കരകവിഞ്ഞു. കുട്ടനാട്ടില്‍ ജലനിരപ്പുയരുകയാണ്. പത്തനംതിട്ടയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അടൂര്‍ എംസി റോഡില്‍ വെള്ളം കയറി ഏനാത്ത് ഉള്‍പ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. നദിതീരങ്ങളിലും ഉരുള്‍പൊട്ടല്‍ മേഖലയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.

കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കോട്ടയം ജില്ലയില്‍ കൂട്ടിക്കല്‍ മേഖലയില്‍ മേഖലയില്‍ പുല്ലകയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കൂട്ടിക്കലിലെ താളുങ്കല്‍ തോടും ഇടുക്കി ജില്ലയിലെ കൊക്കയാറ്റില്‍നിന്ന് വരുന്ന ചന്തക്കടവ് തോടും കരകവിഞ്ഞു.

ആലപ്പുഴ ചങ്ങനാശേരി റോഡില്‍ രാവിലെ െവള്ളക്കെട്ടൊഴിഞ്ഞെങ്കിലും വേലിയേറ്റം വര്‍ധിക്കുന്നത് ജലനിരപ്പ് ഉയരാനിടയാക്കി. ഇപ്പോള്‍ ഒന്നാം കരയ്ക്കും പള്ളിക്കുട്ടുമ്മയ്ക്കും ഇടയിലാണ് വെള്ളക്കെട്ടുള്ളത്. ഉച്ചയോടെ കിടങ്ങറ പെട്രോള്‍ പമ്ബിനു സമീപവും വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശത്ത് വലിയ കുഴികള്‍ രൂപപ്പെട്ടത് യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കായംകുളം പുനലൂര്‍ റോഡില്‍ വെട്ടിക്കോട്ട് ചാല്‍ നിറയാറായി.

കെപി റോഡിലെ നൂറനാട് നിന്നു എംസി റോഡിലെ പന്തളത്തേക്കുള്ള റോഡില്‍ കുടശ്ശനാട് മാവിളമുക്കില്‍ വെള്ളം കയറിത്തുടങ്ങി. കരിങ്ങാലില്‍ ചാല്‍ പുഞ്ചയില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്നാണ് റോഡില്‍ വെള്ളം കയറിയത്. അച്ചന്‍കോവിലാറ്റില്‍ വെള്ളം കയറുന്നത് മാവേലിക്കര താലൂക്കിലെ പല റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാനിടയാക്കും.

പെരുന്ന ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് പെരുന്ന ഗവ എല്‍പി സ്‌കൂളില്‍ ക്യാംപ് തുടങ്ങി. മണിമലയാറ്റില്‍ പഴയിടം കോസ്വേയില്‍ വെള്ളം മുട്ടിയൊഴുകുന്നു. അനിഷ്ട സംഭവങ്ങള്‍ ഇതു വരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നെങ്കിലും അപകട നിലയിലേക്ക് എത്തിയിട്ടില്ല.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഇടുക്കി ഡാം തുറന്നത്. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവില്‍ 2398.9 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.

നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുകയാണെങ്കില്‍ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതേസമയം ഇടുക്കി ഡാമിനെ സംബന്ധിച്ച്‌ ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒക്ടോബര്‍ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളി ഉള്‍പ്പെടെ ടൂറിസം കേന്ദ്രങ്ങളില്‍ രണ്ട് ദിവസത്തേക്ക് സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി. ബീച്ചുകളിലും പുഴയോരങ്ങളിലും സന്ദര്‍ശകരെ അനുവദിക്കില്ല. മലയോര പ്രദേശങ്ങളിലൂടെ ഇന്നും നാളെയും രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴു മണി വരെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. ക്വാറി പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രികാല യാത്ര നിരോധിച്ചു. തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് അതീവജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്. ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

15-ാം തീയതി എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 16-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കാണ് ഈ ജില്ലകളില്‍ സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശനിയാഴ്ച കനത്ത മഴ വന്‍നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായത് ആശ്വാസം നല്‍കുന്നു. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട അടിയന്തര സഹായത്തിന് ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍റൂം 101 ല്‍ വിളിക്കാം.

തിരുവനന്തപുരം നഗരത്തിലെ മഴക്കെടുതികള്‍ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ല അഗ്‌നിരക്ഷാ നിലയത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ സേവനം ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന നമ്ബറുകളില്‍ ബന്ധപ്പെടേണ്ടതാണ്. കണ്‍ട്രോള്‍ റൂം നമ്ബര്‍ 101, 04712333101

 

Related Articles

Back to top button