മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള നിർണായക വിവരങ്ങൾ പുറത്തുവരുന്നതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മഹാരാഷ്ട്ര സർക്കാരിന്റെ അഴിമതി നേരത്തെ അറിയിച്ചിരുന്നുവെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും താരം പറഞ്ഞു. ബാറുകളിൽ നിന്നും 100 കോടി രൂപ പിരിച്ചുനൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തുന്ന കത്ത് വിവാദമായതിനെത്തുടർന്നാണ് പരിഹാസവുമായി താരം രംഗത്തെത്തിയത്.
മഹാരാഷ്ട്ര സർക്കാരിന്റെ അഴിമതിയും ദുർഭരണവും താൻ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും തന്നെ വിമർശിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. അനധികൃതമായി പ്രവർത്തിപ്പിച്ചുവെന്നാരോപിച്ച് തന്റെ വീട് തകർത്തപ്പോൾ പലരും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എന്നാൽ ഇപ്പോൾ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ എല്ലാം വെളിച്ചത്തിൽ വരുമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ബാന്ദ്രയിലുള്ള കങ്കണയുടെ കെട്ടിടം സർക്കാർ തകർത്തത്. അനധികൃതമായി പണിതു എന്നാരോപിച്ചാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചുകളഞ്ഞത്.