IndiaLatest

അദാനി വന്നു; ആകാശത്തില്‍ വിമാനങ്ങളുടെ ‘ചാകര’

“Manju”

തിരുവനന്തപുരം: രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണമുയരുന്നു.  തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത അദാനി ഗ്രൂപ്പും വിവിധ വിമാനക്കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അദാനി നിയന്ത്രിക്കുന്ന മംഗളൂരു, ലക്നൗ, അഹമ്മദാബാദ്, ജയ്പൂര്‍, ഗുവാഹത്തി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി വിമാനത്താവളങ്ങളെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ചും സര്‍വീസുകള്‍ പ്രതീക്ഷിക്കാം. ഡിസംബര്‍ 15ന് പൂനെയിലേക്ക് സര്‍വീസ് തുടങ്ങും. കൊച്ചിയിലേക്ക് നേരിട്ടുള്ള ഇന്‍ഡിഗോ സര്‍വീസ് രണ്ടുവര്‍ഷത്തിന് ശേഷം പുനരാരംഭിച്ചു. രാവിലെ 9.45ന് കൊച്ചിയില്‍ നിന്നെത്തുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് തിരികെ പറക്കും. 3,800 മുതല്‍ 4,000 രൂപ വരെയാണ് വെബ്‌സൈറ്റിലെ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോയുടെ ഒരു സര്‍വീസ് കൂടി ആരംഭിച്ചേക്കും. ജെറ്റ് എയര്‍വേസ് സര്‍വീസുകള്‍ ആരംഭിക്കുമ്ബോള്‍ തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ സര്‍വീസുകളുണ്ടാവും. ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസ് പുനരാരംഭിക്കാനും ചര്‍ച്ചകളുണ്ട്. എയര്‍ഇന്ത്യ എക്സ്പ്രസും എയര്‍ഏഷ്യയും ലയിക്കുന്നതോടെ തിരുവനന്തപുരത്തു നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ക്കും സാദ്ധ്യതയുണ്ട്.
അദാനിയുടെ ലക്ഷ്യം വികസനപ്പണം
വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത കരാറനുസരിച്ച്‌, ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നല്‍കണം. പ്രതിവര്‍ഷം 75 കോടി രൂപ പാട്ടത്തുകയായി കണ്ടെത്തണം. വിമാനത്താവള വികസനത്തിന് പണം മുടക്കേണ്ടതും അദാനിയാണ്. അതിനാല്‍, സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച്‌ ലോകോത്തര സൗകര്യങ്ങളൊരുക്കി യാത്രക്കാരുടെ എണ്ണംകൂട്ടേണ്ടതുണ്ട്. കൂടുതല്‍ വിമാനക്കമ്ബനികള്‍ വരുന്നതോടെ, ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും.

Related Articles

Back to top button