തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം അത്യാവശ്യം നാട്ടുനടപ്പുകള്‍ പാലിച്ച് നടത്തണമെന്ന് വിപിന്റെ ആഗ്രഹമായിരുന്നു.
അച്ഛനില്ലാത്ത സഹോദരി വിദ്യയെ കുറവുകളൊന്നും അറിയിക്കാതെയാണ് അമ്മയും വിപിനും വളര്‍ത്തിയത്. ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിനുമായി വിദ്യ രണ്ടര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. സഹോദരിയുടെ ഇഷ്ടത്തിന് മറുവാക്ക് പോലും വിപിന്‍ പറഞ്ഞിരുന്നില്ല. സ്വത്തും പണവുമൊന്നും തനിക്കാവശ്യമില്ലെന്നും വിവാഹത്തിന് വലിയ ചിലവൊന്നും വേണ്ടതില്ലെന്നും നിധിന്‍ വിപിനെ അറിയിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ ലോണ്‍ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ നിലപാട്.
എല്ലാ നീക്കങ്ങളും നടത്തിയത് ബാങ്ക് ലോണ്‍ ശരിയാകുമെന്ന വിശ്വാസത്തിലായിരുന്നു. സഹോദരിയെയും അമ്മയെയും ജ്വല്ലറിയിലേക്ക് അയച്ച് വിപിന്‍ ബാങ്കിലെത്തിയെങ്കിലും ലോണ്‍ ശരിയായില്ല. താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു അത്. ജ്വല്ലറിയില്‍ നിന്ന് പലതവണ വിദ്യ വിളിച്ചു, വിപിന്‍ വിളിക്കേട്ടില്ല. ലോണ്‍ ശരിയാകില്ലെന്ന് മനസിലാക്കിയ വിപിന്‍ വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. വിപിന്‍ കൂടി പോയതോടെ തകര്‍ന്ന കുടുംബത്തെ ചേര്‍ത്ത് പിടിക്കാനാണ് നിധിന്റെ തീരുമാനം.
”പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി”- നിധിന്‍ പറയുന്നു.