ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്‌സിൻ ക്ഷാമം ഏതാനും മാസങ്ങൾ കൂടി തുടരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദർ പൂനവല്ല വ്യക്തമാക്കി.
വാക്‌സിനുകളുടെ ഉത്പാദനം ജൂലൈയിൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉൽപാദന ശേഷി പ്രതിമാസം 70 ദശലക്ഷം ഡോസിൽ നിന്ന് 100 മില്ല്യൺ ഡോസായി ഉയർത്തുമെന്നും അദാർ പൂനവാല വെളിപ്പെടുത്തി.
മഹാമാരിയായ കൊറോണ വൈറസിന്റെ രണ്ടാം തരംഗവുമായി ഇന്ത്യ ഇപ്പോൾ പോരാടുകയാണ്. 3 ലക്ഷത്തിലധികം രോഗികളും റെക്കോർഡ് മരണങ്ങളും ഉള്ളതിനാൽ, ഇന്ത്യയുടെ നിലവിലെ അവസ്ഥ മറ്റ് ലോകരാജ്യങ്ങളുടേതിനെക്കാൾ മോശമാണന്നും അദാർ പൂനവാല പറഞ്ഞു.
പതിനെട്ട് വയസ്സിന് മേൽ പ്രായമുള്ള എല്ലാവർക്കുമുള്ള വാക്സിൻ വിതരണം മെയ് ഒന്ന് മുതൽ ഇന്ത്യയിൽ ആരംഭിച്ചു. ജനുവരിയിൽ കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെ രണ്ടാമതൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത അധികൃതർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പൂനവാല പറഞ്ഞു.
അതുകൊണ്ടുതന്നെ അധികൃതരിൽ നിന്ന് കൂടുതൽ വാക്സിൻ ഡോസുകൾക്കുള്ള ഓഡർ ലഭിച്ചിരുന്നില്ലെന്നും ഓഡർ ലഭിച്ചിരുന്നെങ്കിൽ വാക്സിൻ ഉത്പാദനം വർധിപ്പിക്കുമായിരുന്നെന്നും പൂനവാല വ്യക്തമാക്കി.
പ്രതിവർഷം നൂറ് കോടി ഡോസുകളാണ് കമ്പനിയുടെ നിലവിലെ ഉത്പാദനശേഷി. അസ്ട്രസെനകയും ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിന്റെ നിർമാണം സെറം ഇൻസ്റ്റിട്യൂട്ടാണ് നടത്തുന്നത്. വാക്സിൻ ആവശ്യകത വർധിച്ചതിനാൽ മറ്റ് രാജ്യങ്ങളിൽ കൂടി ഉത്പാദനം ആരംഭിക്കാനുള്ള ആലോചനയിലാണ് സെറം. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തോടെ വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.